പേരൂര്‍ക്കട: മാര്‍ ഗ്രിഗോറിയസ് കോളേജില്‍ ഒന്നാംവര്‍ഷ നിയമവിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര് പോലീസിന്റെ പിടിയിലായതായി സൂചന. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശ്രീകാര്യം വിളയില്‍ സ്വദേശി ശംഭു നാരായണനാണ് കഴിഞ്ഞദിവസം മര്‍ദനത്തില്‍ പരിക്കേറ്റത്. എട്ടുപേര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചതെന്നാണ് പരാതി. ഒരു വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമത്തെ എതിര്‍ത്തതാണ് പ്രശ്നകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ വാലന്റൈന്‍സ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചില തര്‍ക്കങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. പഠിക്കുന്ന സ്ഥാപനത്തിലെ ടോയ്ലറ്റിനു സമീപത്തേക്ക് വിളിച്ചുകൊണ്ടുപോയി അക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അക്രമത്തിനു പിന്നില്‍ ഉള്ളതായി ആരോപിക്കപ്പെടുന്ന വിദ്യാര്‍ഥികളും ഒന്നാംവര്‍ഷ നിയമവിദ്യാര്‍ഥികളാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശംഭു നാരായണന് ഇപ്പോഴും സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് വിദ്യാര്‍ഥികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി മണ്ണന്തല പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: