ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ ഇത്തവണ കേരളത്തിലെ റെയില്‍ മേഖലക്ക് അനുവദിച്ചത് എക്കാലത്തെയും ഉയര്‍ന്ന തുക.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിലെ റെയില്‍ വികസനത്തിന് 1206 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം യുപിഎ സര്‍ക്കാര്‍ പ്രതിവര്‍ഷം ശരാശരി 371.9 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരുന്നത്. ഇതിനേക്കാള്‍ 224 ശതമാനം കൂടുതലാണ് ഇത്തവണ നല്‍കിയത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിഹിതമാണ് കേരളത്തിന് ലഭിച്ചത്. 19526 കോടി രൂപയുടെ വിവിധ പദ്ധതികളും സംസ്ഥാനത്ത് നടക്കുന്നുണ്ട്.
കഴിഞ്ഞ ബജറ്റില്‍ 1900 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ തലശ്ശേരി-മൈസൂര്‍ പാത സര്‍വ്വെയും 450 കോടി രൂപയുടെ ഗുരുവായൂര്‍-തിരുനാവായ പുതിയ പാതയും ബജറ്റില്‍ ഉള്‍പ്പെടുത്തി. രണ്ട് വര്‍ഷത്തിനിടെ രണ്ട് ഗേജ് മാറ്റവും ഒരു പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയാക്കി. മൂന്ന് ട്രെയിനുകളും പത്ത് സ്റ്റോപ്പുകളും അനുവദിച്ചു. 24 മേല്‍പ്പാലങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷവും എട്ടെണ്ണത്തിന് ഇത്തവണയും അനുമതി നല്കി.
253 കിലോമീറ്റര്‍ ദൂരത്തില്‍ പാത ഇരട്ടിപ്പിക്കല്‍ (3562 കോടി), 783 കിലോമീറ്റര്‍ ദൂരത്തില്‍ ആറ് പുതിയ പാതകള്‍ (8303 കോടി), 1013 കിലോമീറ്റര്‍ ദൂരമുള്ള നാല് പാതകളുടെ ഗേജ് മാറ്റം (5311 കോടി) എന്നിവ പുരോഗതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: