കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തല്‍. കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂര്‍ ജില്ലാകളക്ടര്‍മാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യം നല്‍കണമെന്നായിരുന്നു കൃഷ്ണദാസ് ആവശ്യപ്പെട്ടത്.
എന്നാല്‍ കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ ചര്‍ച്ച വിളിച്ചത് പതിനഞ്ചാം തീയതിയായിരുന്നു. പതിനാറാം തീയതിയാണ് കൃഷ്ണദാസ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചില്ലെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ പി.കൃഷ്ണദാസിനെ ക്ഷണിച്ചിട്ടില്ലായിരുന്നു. പകരം പ്രിന്‍സിപ്പാളിനെയാണ് ക്ഷണിച്ചിരുന്നത്. ഇക്കാര്യം മറച്ചുവച്ചാണ് കൃഷ്ണദാസ് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം നേടിയത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസ് ഉള്‍പ്പടെ അഞ്ച് പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടങ്ങിയതോടെയാണ് ഇവരെല്ലാം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: