പത്തനാപുരം: ഫാമിങ് കോര്‍പ്പറേഷനിലെ പിള്ളക്കുടീസിന് പുതുജീവന്‍. പുനരുദ്ധരിച്ച പിള്ളക്കുടീസ് തൊഴിലാളികള്‍ക്കായി തുറന്ന് നല്കി. തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണ കേന്ദ്രമായ കുമരംകുടിയിലാണ് പിള്ളക്കുടീസ് എന്ന ശിശുപരിപാലന കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്.
ഫാമിങ് കോര്‍പ്പറേഷന്റെ കുമരംകുടി എസ്റ്റേറ്റിലാണ് തൊഴിലാളികള്‍ പിള്ളക്കുടീസ് എന്നുവിളിക്കുന്ന ശിശുപരിപാലന കേന്ദ്രമുള്ളത്. തകര്‍ച്ചയിലായ കെട്ടിടവും പാര്‍ക്കും തുരുമ്പെടുത്ത തൊട്ടിലുകളും മാത്രം അവശേഷിക്കുന്ന കേന്ദ്രം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികള്‍ ജോലിക്ക് പോകുമ്പോള്‍ കൊച്ചുകുട്ടികളെ ഇവിടെ കൊണ്ടുവിടും. വൈകിട്ട് മടങ്ങിവരും വരെ അധ്യാപകരും ആയമാരുമായിരുന്നു സംരക്ഷണം. നഴ്സറിക്ലാസും നാലാം ക്ലാസുവരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളും വിശാലമായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
തൊഴിലാളികുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പിന്നീട് നിലയ്ക്കുകയായിരുന്നു.
വീണ്ടും കെട്ടിടം ഫാമിംഗ് കോര്പ്പറേഷന് ഏറ്റെടുത്ത് നവീകരിച്ചു. 130 കുടുംബങ്ങളാണ് കുമരംകുടിയില്‍ താമസിക്കുന്നത്. ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളികള്‍ക്ക് വിജ്ഞാനവും വിശ്രമമവും പ്രദാനം ചെയ്യാന്‍ ഉതകുന്ന രീതിയിലാണ് പുനര്‍നിര്‍മ്മാണം. വായനശാല, ക്ലബ്ബ്, റിക്രിയേഷന്‍ ക്ലബ്ബ്, കുട്ടികള്‍ക്കായി പാര്‍ക്ക് എന്നിവയാണ് പുതിയതായി സ്ഥാപിച്ചത്. ഇതിനുപുറമെ പിറവന്തൂര്‍ പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് അങ്കണവാടിയും ഉടന്‍ ആരംഭിക്കും. പാര്‍ക്കിലെ ഉപകരണങ്ങളും ശില്പങ്ങളും പൂര്‍ണമായും നവീകരിച്ചിട്ടുണ്ട്. പുനരുദ്ധാരണം പൂര്‍ത്തികരിച്ച കെട്ടിടം എസ്എഫ്സികെ ചെയര്മാന് അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: