ശ്രീനഗര്‍: ഏറ്റുമുട്ടല്‍ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ ഭീകരരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കശ്മീര്‍ സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
ബുധനാഴ്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുന്നതനിടെയാണ് റാവത്ത് മുന്നറിയിപ്പ് നല്‍കിയത്. സൈനിക നടപടികള്‍ തടസ്സപ്പെടുത്തുകയോ സഹകരിക്കാതിരിക്കുകയോ ചെയ്യുന്നവരെ ഭീകരരുടെ സഹായികളായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും റാവത്ത് വ്യക്തമാക്കി. ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരും നടപടി നേരിടേണ്ടിവരുമെന്ന് റാവത്ത് പറഞ്ഞു.
പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകകളുമായി കശ്മീരില്‍ പ്രകടനം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. കശ്മീരിലെ സൈനിക നടപടി പ്രദേശവാസികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂന്ന് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. പ്രദേശവാസികളെ മുന്‍നിര്‍ത്തി മറഞ്ഞിരുന്ന ഭീകരരുടെ വെടിയേറ്റാണ് സൈനികര്‍ മരിച്ചത്. ഒമ്പത് സൈനികര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
മേജര്‍ സതീഷ് ദഹിയ അടക്കമുള്ള നാല് സൈനികരുടെ ജീവന് നഷ്ടമായതോടെ കശ്മീരിലെ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കര്‍ശനമായി നേരിടാനാണ് സൈന്യത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: