ഒരു വര്‍ഷം മുന്‍പ് സ്വഛ് ഭാരതിന്റെ പ്രചാരണത്തില്‍ പങ്കെടുത്ത് അപര്‍ണ യാദവ് പറഞ്ഞു. ”മോദി ഗാന്ധിജിയെയും ലോഹ്യയെയും പോലെ മാതൃകയാക്കേണ്ട വ്യക്തിത്വം”. കടുത്ത മോദി ആരാധികയായ അപര്‍ണ ഇന്നിപ്പോള്‍ ലക്നോ കന്റോണ്‍മെന്റിലെ എസ്പി സ്ഥാനാര്‍ത്ഥിയാണ്.
വെറുമൊരു സ്ഥാനാര്‍ത്ഥി മാത്രമല്ല അപര്‍ണ, യാദവ കുടുംബത്തിന്റെ മരുമകള്‍ കൂടിയാണ്. പാര്‍ട്ടി സ്ഥാപകന്‍ മുലായത്തിന്റെയും രണ്ടാം ഭാര്യ സാധയുടെയും മകന് പ്രതീകിന്റെ ഭാര്യ. അപര്‍ണയുടെ മോദി പ്രേമം പാര്‍ട്ടിക്കും കുടുംബത്തിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. അസഹിഷ്ണുതാ പരാമര്‍ശത്തില്‍ ആമിര്‍ഖാനെ മുലായം പിന്തുണച്ചപ്പോള്‍ താരത്തെ വിമര്‍ശിച്ച് അപര്‍ണ രംഗത്തെത്തി. മോദിയോടൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഗോവധനിരോധനത്തെ പിന്തുണച്ചു. എല്ലാ വിമര്‍ശനങ്ങള്‍ക്കും അതെന്റെ പ്രധാനമന്ത്രിയാണെന്നായിരുന്നു അപര്‍ണയുടെ മറുപടി.
ആലംഭാഗിലെ പരിപാടിയിലെത്തുമ്പോള്‍ അപര്‍ണയുടെ പ്രസംഗം ഏതാണ്ട് അവസാനിക്കാറായിരുന്നു. നോട്ട് നിരോധനമാണ് വിഷയം. മോദിക്കെതിരെ കടുത്ത വിമര്‍ശനം!. മോദിയോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന അപര്‍ണയുടെ വാക്കുകള്‍ പഴയ പത്രവാര്‍ത്തകളില്‍ കാണാം. എന്‍ജിഒ പ്രവര്‍ത്തനമായിരുന്നു മേഖല. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. വാക്കും പ്രവൃത്തിയും മാറിത്തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തികഞ്ഞ രാഷ്ട്രീയക്കാരിയായി അപര്‍ണ വളര്‍ന്നിരിക്കുന്നു.
ലക്നോ കന്റോണ്‍മെന്റിലെ പോരാട്ടത്തിലെ സവിശേഷതകള്‍ ഇതില്‍ ഒതുങ്ങുന്നില്ല. അപര്‍ണ മുന്‍ മുഖ്യമന്ത്രി മുലായത്തിന്റെ മരുമകളാണെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി റീത്ത ബഹുഗുണ മുന്‍ മുഖ്യമന്ത്രി ഹേമാവതി നന്ദന് ബഹുഗുണയുടെ മകളാണ്. രാഷ്ട്രീയ കുടുംബമാണെങ്കിലും അപര്‍ണയെപ്പോലെ പുതുമുഖമല്ല സിറ്റിംഗ് എംഎല്‍എയായ റീത്ത. കാല് നൂറ്റാണ്ടായി രാഷ്ട്രീയ രംഗത്തുള്ള റീത്ത സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ നേതാവാണ്. മുലായത്തിന്റെ മരുമകള്‍ എന്ന ഇമേജ് മാത്രമാണ് അപര്‍ണയുടെ കൈമുതല്‍. ”എന്നെക്കാള്‍ കൂടുതല്‍ പണവും ആഡംബര വാഹനങ്ങളുമുണ്ട് അപര്‍ണക്ക്. വലിയ രാഷ്ട്രീയ നേതാവിന്റെ മരുമകളുമാണ്. അതല്ലാതെ ജനങ്ങളുമായി എന്താണ് ബന്ധം”. റീത്ത ചോദിക്കുന്നു.
രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ നേതാവെന്ന് റീത്തയെ വിശേഷിപ്പിച്ചത് അപര്‍ണക്ക് രസിച്ചില്ല. ”വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടും അവര്‍ എന്താണ് ചെയ്തത്. എസ്പിയിലും കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ചാണ് അവര്‍ ബിജെപിയിലെത്തിയത്. ആദര്‍ശം അവകാശപ്പെടാനില്ല”. മണ്ഡലത്തിലെ 250ഓളം റോഡുകള്‍ തന്റെ എന്‍ജിഒയുടെ പ്രവര്‍ത്തന ഫലമാണെന്നും അപര്‍ണ അവകാശപ്പെട്ടു. എന്നാല്‍ 400 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയതായി റീത്ത പറയുന്നു. പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് വിവരിക്കുന്നു. ബിജെപിയില്‍ ചേര്‍ന്നതിനും വ്യക്തമായ കാരണമുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ നശിപ്പിച്ച യുപിയില്‍ വികസനത്തിന് ദേശീയ പാര്‍ട്ടി അധികാരത്തിലെത്തണം. കോണ്‍ഗ്രസ്സിന് ഇതിന് ശേഷിയില്ല. മോദിയുടെ കാലത്തെ ബിജെപിക്ക് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ സാധിക്കും. അവര്‍ പറയുന്നു.
സമാജ്വാദി പാര്‍ട്ടിയെന്നാല്‍ മുലായവും കുടുംബവുമാണ്. ബിസിനസും കറക്കവുമൊക്കെയായി കഴിയുന്ന പ്രതീകിന് രാഷ്ട്രീയത്തില്‍ താല്പര്യമില്ല. പ്രതീകിനെ നേതൃത്വത്തിലെത്തിക്കാന്‍ അമ്മ സാധനയാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നാണ് അപര്‍ണയുടെ മറുപടി. ലക്നോ കന്റോണ്മെന്റില് എസ്പി ഇതുവരെ ജയിച്ചിട്ടില്ല. 1980ന് ശേഷം കോണ്‍ഗ്രസ് മൂന്ന് തവണയും ബിജെപി അഞ്ച് തവണയും വിജയിച്ചു. 2012ല്‍ 22000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റീത്ത വിജയിച്ചത്. ജയിച്ചു കയറാനല്ല എസ്പി അപര്‍ണയെ ഇറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാവുകയാണ് ലക്ഷ്യം.
28 വയസ്സുള്ള അപര്‍ണയെ യുവസമൂഹത്തിന്റെ പ്രതിനിധിയായാണ് പാര്‍ട്ടി അവതരിപ്പിക്കുന്നത്. 67 വയസ്സുണ്ട് റീത്തക്ക്. ”കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിച്ച രാഹുല്‍ ചെറുപ്പക്കാരനായിരുന്നു. എന്നിട്ട് ജയിച്ചതാരാണ്, മോദിയല്ലെ?. ഇതിന് മറുപടിയായി റീത്ത ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: