ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ നടപടികള്‍ സ്വീകരിക്കണമെങ്കില്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണെന്ന് ചൈന. ഐക്യരാഷ്ട്രസഭയില്‍ മസൂദ് അസറിനെതിരായ നടപടിക്ക് പിന്തുണ വേണമെങ്കില്‍ തെളിവുകള്‍ ശക്തമായിരിക്കണം, ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.
ഇന്ത്യാ-ചൈന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച 22ന് നടക്കാനിരിക്കെയാണ് ചൈനീസ് നിലപാട്.
അന്താരാഷ്ട്ര സാഹചര്യങ്ങളെപ്പറ്റിയും മേഖലയിലെ വിഷയങ്ങളെപ്പറ്റിയും ഇരു രാജ്യങ്ങളും ആഴത്തിലുള്ള ചര്‍ച്ച നടത്തുമെന്ന് ചൈനീസ് വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും ശക്തമാക്കാന്‍ ചര്‍ച്ചകള്‍ക്ക് സാധിക്കും. മസൂദ് അസര്‍ വിഷയത്തിലും എന്‍എസ്ജി അംഗത്വ വിഷയത്തിലും ഇന്ത്യയും ചൈനയും തമ്മിലുള്ള ഭിന്ന നിലപാടുകള്‍ സ്വാഭാവികമാണ്.
ഭിന്നതകളുള്ള വിഷയങ്ങളില്‍ ആശയസംവാദവും പൊതുവിഷയങ്ങളില്‍ സഹകരണവും ആണ് ചൈനയുടെ ലക്ഷ്യമെന്നും ചൈനീസ് വക്താവ് പറഞ്ഞു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യുഎന്നിന്റെ ഭീകരവാദികളുടെ പട്ടികയില്‍ പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തെ ചൈന സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ ചെയ്തിരുന്നു.
ഇന്ത്യയുടെ വലിയ എതിര്‍പ്പിനെ മറികടന്നായിരുന്നു ചൈനയുടെ പാക് സംരക്ഷണ നടപടി. ഇക്കാര്യത്തില്‍ 22ന് നടക്കുന്ന ചര്‍ച്ചയില്‍ കൂടുതല്‍ നടപടികളുണ്ടായേക്കും. വ്യക്തമായ തെളിവുകള്‍ നല്കാന് ഇന്ത്യയ്ക്ക് സാധിച്ചാല്‍ ഒപ്പം നില്‍ക്കുമെന്ന് ചൈനീസ് വക്താവ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: