കേരളത്തിലെ സമീപകാല വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത ഒന്നായിരുന്നു ലോ അക്കാദമി സമരം. മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യവും, അതിന്റെ പുറകിലെ ധൈര്യമായിരുന്ന ഇടതുസര്‍ക്കാരിന്റെ പിന്തുണയും വിദ്യാര്‍ത്ഥി ഐക്യത്തിന് മുന്നില്‍ മുട്ടുമടക്കിയ അപൂര്‍വ സമരവിജയം. ഒരു മാസം നീണ്ടുനിന്ന ആ സമരം ഫെബ്രുവരി എട്ടിന് വിജയകരമായി പര്യവസാനിക്കുമ്പോള്‍ സ്വന്തം കസേര നഷ്ടപെട്ട ലക്ഷ്മി നായര്‍ എന്ന പ്രിന്‍സിപ്പലിനുണ്ടായതിനേക്കാള്‍ വലിയ നഷ്ടം സംഭവിച്ച മറ്റൊരു കൂട്ടരുണ്ടായിരുന്നു. എസ്എഫ്ഐ എന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനക്ക് കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അതുവരെയുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെട്ടു.
മാതൃസംഘടനയായ സിപിഎമ്മിന്റെ പാത പിന്തുടര്ന്ന് തകര്‍ച്ചയിലേക്കുള്ള എസ്എഫ്ഐയുടെ യാത്രയ്ക്ക് നാന്ദികുറിച്ച വിദ്യാര്‍ത്ഥി വിപ്ലവം എന്നായിരിക്കും ലോ അക്കാദമി സമരം ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്നത്. ഒരു വിദ്യാര്‍ത്ഥി സമരം എസ്എഫ്ഐയുടെ സഹായമില്ലാതെ വിജയിപ്പിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കഴിഞ്ഞു എന്ന വസ്തുതയാണ് എസ്എഫ്ഐയുടെ നിലനില്‍പ്പിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നത്. എതിരാളികളും, കൂടെ നില്‍ക്കുന്നവരും ഒരേശബ്ദത്തില്‍ ഒറ്റുകാര്‍ എന്ന് വിളിക്കുന്ന ഭീഷണമായ സാഹചര്യമാണ് ഇനി അവര്‍ക്കു നേരിടാനുള്ളത്. ബൂര്‍ഷ്വാകളുടെയും കുത്തകമുതലാളിമാരുടെയും പാര്‍ട്ടിയായി മാറിയ സിപിഎമ്മിനെപ്പോലെ അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് മാറി, വിദ്യാര്‍ത്ഥി വിരുദ്ധ നീക്കങ്ങളില്‍ മാനേജ്മെന്റുകളുടെ പിണിയാളുകളായി മാറി. ലോ അക്കാദമി സമരം അതിന്റെ ഏറ്റവും വലിയ തെളിവായി.
ബംഗാളില്‍ സിപിഎമ്മിന്റെ അവസാനത്തിന് ആരംഭം കുറിച്ച നന്ദിഗ്രാം സമരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേരളത്തിലെ എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ ലോ അക്കാദമി സമരം. പാവപ്പെട്ടവരുടെ ഭൂമി കുത്തകകള്‍ക്കുവേണ്ടി അവരില്‍നിന്ന് തട്ടിപ്പറിക്കാന്‍ സിപിഎം നേതൃത്വം നല്‍കുന്നത് കണ്ട പാവപ്പെട്ടവരുടെ ഞെട്ടലിന്റെ പ്രതിഫലമായിരുന്നു നന്ദിഗ്രാം സമരം. ബംഗാളിലെ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു അത്. ഇന്ന് ബൂത്ത് പ്രവര്‍ത്തനം നടത്താന്‍ പോലുമാവാത്ത വിധം ഇല്ലാതായിക്കഴിഞ്ഞു ബംഗാളില്‍ സിപിഎം. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഘടകമായ വിദ്യാര്‍ത്ഥികളുടെ വിശ്വാസം അസന്ദിഗ്ധമായി നഷ്ടപ്പെടുത്തിയ സമരമായി മാറിയ ലോ അക്കാദമി സമരം കേരളത്തിലെ എസ്എഫ്ഐയുടെ നന്ദിഗ്രാം ആയി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിന്റെ വാര്‍ത്തകളും, അതിനെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രതിരോധിച്ച രീതിയും വ്യക്തമാക്കുന്നത് മറ്റൊന്നല്ല. രണ്ടു വിദ്യാര്‍ത്ഥിനികളെയും അവരുടെ സുഹൃത്തിനെയും എസ്എഫ്ഐയുടെ സദാചാരഗുണ്ടകള്‍ മര്‍ദ്ധിച്ചതെന്തിനെന്നെന്ന ചോദ്യത്തിന് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ചാനലുകളില്‍ വന്ന് പറഞ്ഞ മറുപടി ഒന്ന് മാത്രം മതി അവര്‍ ഇത്രയും നാള് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എത്ര വലിയ കള്ളങ്ങള്‍ ആയിരുന്നു എന്നറിയാന്‍. തൃശ്ശൂര്‍ ജില്ലയിലെ ഒരു വിദ്യാര്‍ത്ഥി തിരുവന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ നാടകം കാണാന്‍ രണ്ടു പെണ്‍സുഹൃത്തുക്കളുടെ കൂടെ വന്നതെന്തിനെന്ന അശ്ലീലം കലര്‍ന്ന ചോദ്യം ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിര്‍ത്തികളില്ലാത്ത രാജ്യം എന്ന മുദ്രാവാക്യം മുഴക്കി ജെഎന്‍യുവില്‍ സമരം നടത്തിയവരുടെ, സദാചാര പോലീസിങ്ങിനെതിരെ ചുംബനസമരം നടത്തിയവരുടെ, ഫാസിസത്തിനെതിരെ തൊണ്ടകീറി മുദ്രാവാക്യം വിളിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം കേരളസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ട സന്ദര്‍ഭമായിയിരുന്നു അത്.
ജെല്ലിക്കെട്ട് സമരത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞ ഒരു കാര്യം ഇവിടെ എസ്എഫ്ഐയുടെ കാര്യത്തിലും പ്രസക്തമാണ്. ഇത്തരം കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന നിലയില്‍ കാണാതെ, ഒരുപാടുകാലംകൊണ്ട് അടിത്തട്ടില്‍ നടക്കുന്ന മാറ്റങ്ങളുടെ ഒരു ബഹിര്‍സ്പുരണമായിട്ടു വേണം കാണാന്‍. കാലങ്ങളായി പ്രസ്ഥാനത്തില്‍ അടിഞ്ഞുകൂടിയ ദുഷ്പ്രവണതകളും അഴുക്കുകളും യാദൃശ്ചികമായി ഒരു സുപ്രഭാതത്തില്‍ അതിന്റെ വൃത്തികെട്ട മുഖം പുറത്തുകാണിച്ചതാണ് എസ്എഫ്ഐയുടെ കാര്യത്തില്‍ സംഭവിച്ചത്. മാറിയ സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തുറന്നുപറച്ചിലുകള്‍ നടത്താന്‍ ഇപ്പോള്‍ ധൈര്യം കാണിക്കുന്ന പഴയകാല എസ്എഫ്ഐക്കാരും മറ്റു പൂര്‍വ്വവിദ്യാര്‍ത്ഥികളും പറയുന്നതില്‍ നിന്ന് മനസിലാക്കാം എസ്എഫ്ഐ എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്ന്. സോഷ്യല്‍ മീഡിയയുടെ കാലത്ത് അത് പുറത്തുവരുന്നു എന്നു മാത്രം.
ഒരുപക്ഷെ സോഷ്യല്‍ മീഡിയ കരുത്താര്‍ജിച്ചതായിരിക്കണം എസ്എഫ്ഐ പോലുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റവുമധികം ദോഷം ചെയ്തത്. പണ്ട് പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും സ്വന്തം സ്ലീപ്പര്‍സെല്ലുകള്‍ സ്ഥാപിച്ച് പൊതുബോധത്തെ കൂടെ നിര്‍ത്തിയതും, യൂണിവേഴ്സിറ്റി കോളേജ് പോലുള്ള ഇടതു രാവണന് കോട്ടകളില്‍ നടക്കുന്ന ഫാസിസ്റ്റ് പ്രവണതകളെ പുറംലോകമറിയിക്കാതെസൂക്ഷിച്ചതും, പുതിയ സോഷ്യല്‍ മീഡിയ യുഗത്തില്‍ നടക്കുന്നില്ല. ദിനോസറുകളുടെ വംശനാശത്തിന് ഉല്‍ക്കകള്‍ കാരണമായതുപോലെ കേരള രാഷ്ട്രീയത്തിലെ ദിനോസറുകളായ ഇടതു പ്രസ്ഥാനങ്ങളുടെ വംശനാശത്തിന് കാരണമാകാന്‍ പോകുന്നത് ഒരുപക്ഷെ സോഷ്യല്‍ മീഡിയയായിരിക്കും.
വിശ്വസാഹിത്യകാരന് പൗലോ കൊയ്ലോയുടെ പ്രശസ്തമായ ഒരു സിദ്ധാന്തം പറയുന്നത് നമ്മള് എന്തെങ്കിലും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് നടത്തിത്തരാനായി ചുറ്റുപാടുകള്‍ നമുക്കനുകൂലമായി ഗൂഢാലോചന നടത്തും എന്നാണ്. പ്രത്യയ ശാസ്ത്രങ്ങളുടെ കാര്യത്തില്‍ ഒരുപക്ഷെ അതിന്റെ നേരെ വിപരീതവും ഉണ്ടായിരിക്കണം.
ഒരു പ്രത്യയ ശാസ്ത്രം അതിന്റെ ആസന്നമായ അവസാനനാളുകളോടടുക്കുമ്പോള്‍ അതിനു കാര്‍മികത്വം വഹിക്കാന്‍ അതിന്റെ ചുറ്റുമുള്ള ലോകം ഗൂഢാലോചന നടത്തുന്നുണ്ടായിരിക്കണം. ഇന്ത്യയില്‍ ആകെ അവശേഷിക്കുന്ന ചുവന്ന തുരുത്തായ കേരളത്തില്‍ ഇടതുപ്രസ്ഥാനങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ കാണുമ്പോള്‍ ഇങ്ങനെ ചിന്തിക്കാനാണ് നിര്‍ബന്ധിതമാവുന്നത്. ചുറ്റും നടക്കുന്നതൊന്നും മനസിലാവാത്ത വിഭ്രമത്തിലാണവര്‍. കാലിന്റെ അടിയില്‍ നിന്നു മണ്ണൊലിച്ചു പോകുന്നത് അവര്‍ക്ക് മാത്രം മനസിലാവുന്നില്ല. മറ്റെല്ലാവര്‍ക്കും കാണാനാവുന്ന വ്യക്തമായ ചുമരെഴുത്തുകള്‍ അവരുടെ മാത്രം കണ്ണില്‍ പെടാതെ പോകുന്നു. ജനപക്ഷ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഇടം മറ്റുള്ളവര്‍ കവര്‍ന്നു തുടങ്ങിയത് അംഗീകരിക്കാന്‍ തോന്നാത്ത അവസ്ഥ.
തിരുത്താന്‍ ശ്രമിക്കുന്ന സിപിഐ പോലുള്ള സഖ്യകഷികളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പ്രവണത കൂടിയാകുമ്പോള്‍ പ്രകൃതിയുടെ ആ ഗൂഢാലോചന പൂര്‍ത്തിയാവുന്നു. അങ്ങനെ തെറ്റ് തിരിച്ചറിയാനും തിരുത്താനുമുള്ള അവസരം ഒരിക്കലും കിട്ടാതിരിക്കുന്ന നിഗൂഢമായ ചുഴിയില്‍ പെടുകയാണ് മരണാസന്നമായ ആ പ്രത്യയശാസ്ത്രം. ഇതാണിപ്പോള്‍ കേരളത്തില്‍ എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് ജനപക്ഷ ആവശ്യങ്ങള്‍ക്കായുള്ള എല്ലാ സമരമുഖങ്ങളിലും ബിജെപി, എബിവിപി സംഘടനകള്‍ നടത്തുന്ന അഭൂതപൂര്‍വമായ മുന്നേറ്റം അവര്‍ക്ക് കണ്ടിട്ട് മനസിലാവുന്നില്ല. ജനകീയ സമരങ്ങളില്‍ ഇത്രകാലം സിപിഎമ്മിനുണ്ടായിരുന്ന ഇടം ബിജെപിയും, എസ്എഫ്ഐക്കുണ്ടായിരുന്ന ഇടം എബിവിപിയും കയ്യടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ലോ അക്കാദമി സമരമെന്ന് അവര്‍ക്കു മാത്രം തിരിച്ചറിയാന്‍ കഴിയുന്നില്ല.
ഒരുകാലത്ത് എസ്എഫ്ഐക്ക് മാത്രം യോജിച്ചിരുന്ന ‘സമരമുഖത്തെ തീപ്പന്തങ്ങളാവുക’ എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എബിവിപിയെക്കുറിച്ചാണ്. കെടിയു സമരത്തില്‍ തുടങ്ങി പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തോടെ സ്വാശ്രയമേഖലയിലെ വിദ്യാര്‍ത്ഥിവിരുദ്ധ പ്രവണതകള്‍ക്കെതിരെ ഒന്നിലധികം പോര്‍മുഖങ്ങള്‍ തുറന്നു പോരാടുന്ന, എബിവിപി ഇന്ന് കരുത്തുറ്റ ഒരു സമര സംഘടനയായി മാറിക്കഴിഞ്ഞു.
മാറിയ കാലത്തിനനുസരിച്ചു സ്വയം മാറാന്‍ തയ്യാറാവാത്ത ഒന്നിനും നിലനില്‍പ്പില്ല എന്ന അടിസ്ഥാന തത്വം പ്രാവര്‍ത്തികമാവുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങളുടെ തകര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: