തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിയില്‍ മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയെ കുറ്റവിമുക്തയാക്കികൊണ്ടുള്ള വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഇറക്കുമതി നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മന്ത്രി ഇടപെട്ടത് സദുദ്ദേശ്യത്തോടെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കശുവണ്ടിവികസന കോര്പറേഷന് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് പരാതി. ഇറക്കുമതിയില്‍ ക്രമക്കേടില്ലെന്നും ഫാക്ടറികള്‍ തുറക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്ഥാപനങ്ങളെ ഒഴിവാക്കി നേരിട്ട് ഇറക്കുമതി നടത്തിയതില്‍ കോര്പറേഷന് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന പരാതിക്കാരന്റെ വാദവും വിജിലന്സ്തള്ളി.
കാപ്പെക്സ് മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗവും മെഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ പി.തുളസീധരക്കുറുപ്പ്, കോര്പറേഷന് എംഡി സേവ്യര്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. റിപ്പോര്‍ട്ടില്‍മേല്‍ ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാരന് മാര്‍ച്ച് 1 ന് കോടതിയെ സമീപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: