ഇസ്ലാമാബാദ്: സിന്ധിലെ സെവാന്‍ നഗരത്തിലെ സൂഫി സമാധിയിലുണ്ടായ ചാവേറാക്രമണത്തിന് പാക്കിസ്ഥാന് സൈന്യത്തിന്റെ തിരിച്ചടി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 ഭീകരരെ സൈന്യം വെടിവച്ചു കൊന്നു. 47 പേര് പിടിയിലായി. ഇവരുടെ എണ്ണം ഉയര്‍ന്നേക്കാം. പരിശോധന തുടരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ലാല്‍ ഷഹബാസ് ക്വലാന്ദര് ആരാധനാലയത്തില്‍ ഐഎസ് ഭീകരന് ചാവേറായത്. സ്ഫോടനത്തില്‍ ഒമ്പത് കുട്ടികളും 20 സ്ത്രീകളുമുള്‍പ്പെടെ 80 പേര് കൊല്ലപ്പെട്ടു. 250ലേറെ പേര്‍ക്ക് പരിക്ക്. വിശേഷ ആരാധനയ്ക്കായി എത്തിയവരാണ് കൊല്ലപ്പെട്ടത്. ഇവിടേക്ക് സ്ഫോടകവസ്തുക്കളുമായി ചാവേര്‍ കടന്നുകയറിയെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
ഇതിനു പിന്നാലെയാണ് സൈന്യം ഭീകരര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയത്. സിന്ധില്‍ 18 പേരെയും ഖൈബര്‍ പഖ്തൂണ് പ്രവിശ്യയില്‍ 11 പേരെയും വെടിവച്ചു കൊന്നു. പെഷവാര്‍ നഗരത്തിലെ റെഗ്ഗിയില് നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. കറാച്ചി നഗരത്തിലും ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനുമായുള്ള തോര്‍ഖാം അതിര്‍ത്തി പാക്കിസ്ഥാന് അടച്ചു.
അടുത്തിടെയാണ് പാക്കിസ്ഥാനില്‍ ഐഎസ് സ്വാധീനമുറപ്പിച്ചു തുടങ്ങിയത്. അതിനു തടയിടുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ബാഗ്ദാദിലും സ്ഫോടനം 63 മരണം
ബാഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരം ബാഗ്ദാദിലുണ്ടായ വിവധ സ്ഫോടനങ്ങളില്‍ 63 പേര് കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്ക്. ഐഎസ് ഇറാഖി വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ദക്ഷിണ ബാഗ്ദാദിലെ ഷിയ ഭൂരിപക്ഷ പ്രദേശം ബായയില്‍ തിരക്കേറിയ കേന്ദ്രത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 55 പേര് മരിച്ചു, 50 പേര്‍ക്ക് പരിക്കേറ്റു. ഗ്യാരേജുകളും ഉപയോഗിച്ച കാര്‍ വില്‍പ്പന കേന്ദ്രങ്ങളുമാണ് ഇവിടെ. നിര്‍ത്തിയിട്ടിരുന്ന കാറുകളിലൊന്നില്‍ ബോംബ് വയ്ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. മറ്റ് നാലിടങ്ങളിലുണ്ടായ ആക്രണത്തില്‍ എട്ട് പേര് മരിച്ചു, 30 പേര്‍ക്ക് പരിക്ക്.
ബുധനാഴ്ചയും നഗരത്തില്‍ ആക്രമണമുണ്ടായി. സദര്‍ നഗരപ്രാന്തത്തില്‍ ജനക്കൂട്ടത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ചാവേര്‍ ഓടിച്ചു കയറ്റി. സംഭവത്തില്‍ 15 പേര് കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: