തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബി.ജെ.പിയും ഇടതുമുന്നണിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. ചിലയിടത്ത് സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി.
കെ.എസ്.ആര്.ടി.സി രാവിലെ ഏതാനും സര്‍വ്വീസുകള്‍ നടത്തിയെങ്കിലും പിന്നീടത് നിര്‍ത്തി വച്ചു. ഓഫീസുകളിലെല്ലാം ഹാജര്‍ നില വളരെ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. തിരുവനന്തപുരത്തും കൊല്ലത്തും സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ ചെറിയ തോതില്‍ കല്ലേറ് ഉണ്ടായി. കൊല്ലം – പുനലൂര്‍ റൂട്ടിലെ ട്രെയിന്‍ സര്‍വ്വീസും തടസ്സപ്പെട്ടു.
ടെക്നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ സാരമായി ബാധിച്ചു. സെക്രട്ടേറിയറ്റിലേക്ക് നടന്ന ഇടതുമുന്നണി മാര്‍ച്ച് കണ്‍വീനര്‍ വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മധ്യ കേരളത്തില്‍ മിക്കയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. പൊതുമേഖലാ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.
മലബാര്‍ മേഖലയിലും ഹര്‍ത്താല്‍ ശക്തമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും കെ.എസ്.ആര്.ടി.സി അടക്കമുള്ള വാഹനങ്ങള്‍ ഓടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: