തിരുവനന്തപുരം: നഗരസഭയില്‍ കടുത്ത ഭരണപ്രതിസന്ധി തുടരുന്നതായി കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍. പുതിയ സെക്രട്ടറി ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്ഡി ചുമതലയേറ്റ ശേഷം ഫയലുകള്‍ ഒന്നും നീങ്ങുന്നില്ല. സെക്രട്ടറിയുടെ മേശപ്പുറത്ത് ഫയല്കൂമ്പാരമാണ്. ഒട്ടുമിക്ക ഫയലുകളിലും സെക്രട്ടറി തടസ്സവാദം ഉന്നയിക്കുന്നു. ഇത് പദ്ധതി ഫണ്ടുകള്‍ അവതാളത്തിലാക്കുമെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച പരാതി ഭരണപക്ഷ അംഗങ്ങള്‍ കൂടി ഏറ്റെടുത്തതോടെ മേയര്‍ വി.കെ. പ്രശാന്ത് വെട്ടിലായി. ഒടുവില്‍ ഫയലുകളുടെ സാങ്കേതികത്വം സെക്രട്ടറിക്ക് തന്നെ യോഗത്തില്‍ വിശദീകരിക്കേണ്ടി വന്നു.
കൗണ്‍സിലര്‍മാര്‍ അറിയാതെ സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫിന്റെ ഗൂണഭോക്താക്കളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാറാണ് വിഷയം ഉന്നയിച്ചത്. ക്ഷേമ പെന്‍ഷന്‍കാരെ കണ്ടെത്താന്‍ രാഷ്ട്രീയ പ്രേരിതമായി കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ കൗണ്‍സിലര്‍മാര്‍ ഇടപെടേണ്ടി വന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ അറിയാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഗിരികുമാര്‍ ആരോപിച്ചു
ആറ്റുകാല്‍ പൊങ്കാല, വെള്ളായണി കാളിയൂട്ട് തുടങ്ങിയ ഉത്സവങ്ങള്‍ക്ക് മുന്നോടിയായി ചെയ്തുതീര്‍ക്കേണ്ട മരാമത്ത് പണികളില്‍ തികഞ്ഞ അലംഭാവം കാണിച്ചതായി പാപ്പനംകോട് സജി ആരോപിച്ചു. ബീമാപള്ളി ഉറൂസിന് മുന്നോടിയായി നടപ്പിലാക്കേണ്ട പദ്ധതികളിലും വീഴ്ചവരുത്തിയതായി ബീമാപള്ളി റഷീദ് ചൂണ്ടിക്കാട്ടി. മേയറുടെ സാന്നിധ്യത്തില്‍ യോഗങ്ങള്‍ കൂടുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. കരാറുകാര്‍ നഗരസഭയെ ഭരിക്കുന്നതായി തിരുമല അനില്‍ ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന് ഹരിശങ്കര്‍ ചൂണ്ടിക്കാട്ടി.
മാസ്റ്റര്‍പ്ലാന്‍ പദ്ധതി വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത കൗണ്‍സില്‍ യോഗത്തിലേക്ക് മാറ്റിവച്ചു. എസ്എല്‍ തിയേറ്റര്‍ കോംപ്ലക്സിലെ ആഡി-5 തിയേറ്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല. 400ല്‍ നിന്ന് 450ലേക്കും 350ല്‍ നിന്ന് 400ലേക്കും ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്നാണ് തിയേറ്റര്‍ ഉടമയുടെ ആവശ്യം. ഇത് കൗണ്‍സില്‍ തള്ളി. പ്രേക്ഷകര്‍ക്ക് ആവശ്യമുള്ള ഭൗതിക സാഹചര്യങ്ങള്‍ തിയേറ്ററില്‍ ഒരുക്കുന്നില്ലെന്ന് കരമന അജിത് പറഞ്ഞു. നാല് തിയേറ്ററിനെ ആറാക്കി. വാഹന പാര്‍ക്കിംഗ് റോഡിലാക്കിയെന്നും കരമന അജിത് ചൂണ്ടിക്കാട്ടി. നികുതി വെട്ടിക്കാന്‍ നഗരസഭയുടെ വ്യാജ സീല്‍ ഉണ്ടാക്കി പോസ്റ്റര്‍ പതിപ്പിക്കുകയാണെന്ന് എം.ആര്.ഗോപന് പറഞ്ഞു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് അന്വേഷിച്ച ശേഷം നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. നഗരസഭാ വാഹനങ്ങള്‍ കാണാതായതിനെക്കുറിച്ച് വിജിലന്‍സ് ആന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നു.
ചര്‍ച്ചകളില്‍ അമ്പലത്തറ ഗിരി, രമ്യാ രമേഷ്, മഞ്ചു പി.വി, ജ്യോതി സതീശന്, മിനി, ഓമന, സോളമന് വെട്ടുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: