തിരുവല്ല: നഞ്ച് കലക്കിയുള്ള മീന്‍പിടുത്തം മീനച്ചിലാറിനെ മലിനമാക്കുന്നു. മത്സ്യസമ്പത്തിന്റെ നാശത്തിനും കടുത്ത ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന നടപടിക്കെതിരെ അനക്കമില്ലാതെ അധികൃതര്‍. മാരകവിഷാംശമുള്ള നഞ്ചുകലക്കി പിടിക്കുന്ന മീനിനൊപ്പം വിഷവും മനുഷ്യശരീരത്തില്‍ കടക്കാന്‍ ഇത് ഇടയാക്കും. താഴത്തങ്ങാടി, ആലുംമൂട്, അറവുപുഴ, പാറപ്പാടം, ഇല്ലിയ്ക്കല്‍, പാണംപടി, തിരുവാര്‍പ്പ്, കാഞ്ഞിരം, കുമ്മനം പ്രദേശങ്ങളിലാണ് വിഷം കലക്കിയുള്ള മീന്‍പിടിത്തം കൂടുതലായി നടക്കുന്നത്. പനംകുരു പോലുള്ള വിഷക്കായ അരച്ച് തുരിശും ഫുരഡാന്‍, മണ്ണെണ്ണ എന്നിവയുമായി ചേര്‍ത്ത മിശ്രിതമാണ് വെള്ളത്തില്‍ കലക്കുന്നത്.
പൊള്ളുന്ന ചൂടാണീ മിശ്രിതത്തിന്. മീനുള്ള ഭാഗത്ത് ആറ്റിലെ വെള്ളത്തില്‍ ഇത് കലര്‍ത്തും. വിഷം വെള്ളത്തില്‍ കലര്‍ത്തുന്നതോടെ കണ്ണില്‍ ചൂടും വിഷച്ചൂടുമേറ്റ് പ്രാണവേദനയിലോടുന്ന മീനുകള്‍ മത്സ്യബന്ധനത്തിനായി വിരിച്ച വലകളില്‍ കുടുങ്ങും. നഞ്ച് വെള്ളത്തില്‍ കലക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. വള്ളത്തിന്റെ ഊന്നുകോലിനടിയില്‍ നഞ്ച് കിഴികെട്ടി വയ്ക്കും. പുഴയരികിലെ കല്‍ക്കെട്ടുകള്‍ക്കിടയിലും മീന്‍ തങ്ങി നില്ക്കാന് സാധ്യതയുള്ള കാടുകള്‍ക്ക് ഇടയിലും ഊന്നുകോലിന്റെ കിഴികെട്ടിയ ഭാഗം കുത്തും. കിഴികെട്ടിയ തുണിക്ക് ഇയിലൂടെ സാവധാനം മിശ്രിതം വെള്ളത്തില്‍ കലരും. വിഷം വെള്ളത്തില്‍ കലരുന്നതോടെ മീനുകള്‍ വിഷത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വെള്ളത്തിലൂടെ പായും. ഈ സമയം വെള്ളത്തില്‍ കുറുകയും നെടുകയും വിരിച്ച വലയില്‍ മീനുകള്‍ കുരുങ്ങും. വലയില്‍ കുടുങ്ങാത്ത മീനുകള്‍ വിഷമേറ്റ് ചത്തുപൊങ്ങും. കരിമീന്‍, ചെമ്പല്ലി എന്നിവയാണ് കിട്ടുന്ന മത്സ്യത്തിലധികവും. വാളയും നഞ്ചില്‍ കുടുങ്ങാറുണ്ട്. ചെറുമീനുകളാണ് ചത്തുപൊങ്ങുന്നവയില്‍ ഏറെയും. ചത്ത മീനുകള്‍ വെള്ളത്തില്‍ കിടന്ന് അഴുകി ജലം മലിനമാകും.
വിഷം പരന്ന ആറ്റുകടവില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും പുകച്ചിലും ഫലം. ചുവന്ന നിറത്തില്‍ ശരീരം തടിക്കും. കുളിക്കാന്‍ പറ്റാത്ത വെള്ളം തിളപ്പിച്ച് കുടിക്കാന്‍പോലും പറ്റില്ല. നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും നഞ്ച് കലക്കുന്നത് തടയാന്‍ കഴിയാറില്ല. മീനച്ചിലാറിലെ ശുദ്ധജലം മലിനമാക്കുന്നതില്‍ നഞ്ചിന് പ്രഥമ സ്ഥാനമാണ് ഉള്ളത്. നദിയിലെ ജലനിരപ്പു കുറയുമ്പോള്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍മൂലം ജലം കൂടുതല്‍ മലിനമാകാന്‍ ഇടയാകും. നദീതീരത്തെ കിണറുകളിലേക്കും രാസപദാര്‍ഥങ്ങളുടെ അംശങ്ങള്‍ വ്യാപിക്കുമെന്നതിനാല്‍ ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരമാകുമെന്ന സ്ഥിതിയാണ്.
ഉള്‍നാടന്‍ മല്‍സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആറ്റില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. രോഹു, മൃഗാള്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മീന്‍ പിടിക്കുന്നതിനായി രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ഇവയെല്ലാം ചത്തൊടുങ്ങുന്നതിന് കാരണമാകുന്നുണ്ട്. മത്സ്യങ്ങളുടെ വംശനാശം തന്നെയുണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തം നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. നാട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് പലയിടത്തും നഞ്ചുകലക്കല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: