മലപ്പുറം: കഴിഞ്ഞ ദിവസം രാത്രിയില്‍ നിലമ്പൂരില്‍ പിടിയിലായ യുവാവ് മാവോയിസ്റ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ അയ്യപ്പനാണ് പിടിയിലായത്. കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ട വെടിവെപ്പില്‍ പോലീസിനെതിരെ തിരിച്ചടിച്ച മാവോയിസ്റ്റ് സംഘത്തില്‍ അയ്യപ്പനും ഉണ്ടായിരുന്നു. അന്ന് വെടിവെപ്പ് നടന്ന കരുളായി വനമേഖലയോടു ചേര്‍ന്നുളള മൂത്തേടം കല്ക്കുളത്ത് നിന്നാണ് വ്യാഴാഴ്ച രാത്രി എട്ടോടെ ഇയാള്‍ പിടിയിലായത്.
കല്ക്കുളത്ത് ഓട്ടോറിക്ഷയിലെത്തിയ ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയാണെന്നും ടാപ്പിങ് തൊഴിലാളിയായ സഹോദരനെ കാണാന്‍ വന്നതാണെന്നും നാട്ടുകാരോട് പറഞ്ഞു. സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ ഇയാളില്‍ നിന്ന് മലയാളത്തിലും തമിഴിലും എഴുതിയ ലഘുലേഖകള്‍ കണ്ടെത്തി. കുപ്പുദേവരാജിന്റെ മരണവും നോട്ട് നിരോധനവുമാണ് ലഘുലേഖയിലെ ഉള്ളടക്കം. പോലീസ് ജീപ്പില്‍ കയറുമ്പോള്‍ ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു.
നിലമ്പൂര്‍ പോലീസ് ക്യാമ്പിലെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അയ്യപ്പനെ ചോദ്യം ചെയ്തു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഏറ്റുമുട്ടലിന് ശേഷവും നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ സജീവമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: