പാലാ: വാക്കേറ്റത്തെ തുടര്‍ന്ന് കെഴുവംകുളം തോണിക്കുഴിയില്‍ അനീഷ് (33)നെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. ളാലം കിഴതടിയൂര്‍ അള്ളുങ്കല്‍ മധു(48), മുട്ടം മാന്തപ്പാറ കോമാക്കല്‍ സഞ്ജയ് കെ.ആര്. (24) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
വെട്ടേറ്റ അനീഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 7.30 ഓടെ കെഴുവംകുളം ഷാപ്പിന് സമീപമാണ് സംഭവം. സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാര്‍ കണ്ട് വിവരംതിരക്കിയ അനീഷീനെ കാറിലുണ്ടായിരുന്ന മധു മര്‍ദ്ദിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കത്തികൊണ്ട് വെട്ടിയതായി അനീഷ് പോലീസില്‍ മൊഴി നല്കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെയും കാറും പിടികൂടി. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപെട്ടതായി അറിയുന്നു. പാറമട തൊഴിലാളിയായ അനീഷ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമണം. മധുവിനെതിരെ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സിഐ ടോമി സെബാസ്റ്റ്യന്റെ നിര്‍ദ്ദേശപ്രകാരം പാലാ എസ്ഐ അഭിലാഷ് കുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ സന്തോഷ്, എഎസ്ഐ അജയ്ഘോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: