വിളപ്പില്‍: നാട്ടുവഴികള്‍ക്ക് മണ്മറഞ്ഞ മഹാരഥന്മാരുടെ പേരു നല്‍കുക സ്വാഭാവികം. എന്നാല്‍ വിളപ്പില്‍ശാല കീഴതുനട തെങ്ങിന്തോട്ടത്തുകാര് ഒരു റോഡിന് ജീവിച്ചിരിക്കുന്ന ഒരു ദിവ്യാംഗന്റെ പേരാണ് നല്‍കിയത്. ശശി നഗര്‍.
ഇരുപത് അടിയിലേറെ ഉയര്‍ന്നുനിന്ന കുന്നിനെ ഒറ്റയ്ക്ക് ഇടിച്ചുതാഴ്ത്തി നാടിന് പാതയൊരുക്കിയ ശശിയോടുള്ള ആദരസൂചകമായാണ് നാട്ടുകാര്‍, ശശി വെട്ടിയുണ്ടാക്കിയ റോഡിന് ശശി നഗര്‍ എന്ന് പേരിട്ടത്. 200 അടി ദൈര്‍ഘ്യമുള്ള, ആറ് അടിയോളം വീതിയുള്ള റോഡാണ് ശശി വെട്ടിയത്. വലതു കൈയും കാലും തളര്‍ന്നുപോയ ശശിയാണ് ഈ റോഡ് വെട്ടിയതെന്ന് കാഴ്ചക്കാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം. പക്ഷേ സത്യം അതാണ്. മൂന്നു വര്‍ഷത്തെ കഠിന പ്രയത്നത്തിലൂടെയാണ് ശശി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ശശിയുടെ മാതൃകാപരമായ പ്രവര്‍ത്തനം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാടിന്റെ മുക്തകണ്ഠ പ്രശംസയ്ക്ക് അര്‍ഹനായ ശശിയെ നേരിട്ടുകണ്ട് അഭിനന്ദിക്കാനും ആദരമറിയിക്കാനും ഇന്നലെ ബിജെപി ദേശീയനേതാക്കളായ പി.കെ കൃഷ്ണദാസും കരമന ജയനും എത്തി.
തളര്‍ന്നുപോയ വലംകാല് നീട്ടിവലിച്ച് ഊന്നുവടിയുടെ സഹായത്തോടെ തന്റെ പ്രിയനേതാക്കളെ സ്വീകരിക്കാന്‍ ശശി സ്വന്തം നഗറിന്റെ പ്രവേശനസ്ഥാനത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. നേതാക്കളെ കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല ശശിക്ക്. കുശലം പറഞ്ഞും ജീവിത പ്രാരാബ്ദങ്ങള്‍ കേട്ടറിഞ്ഞും നേതാക്കള്‍ മണിക്കൂറുകള്‍ ശശിക്കൊപ്പം ചെലവഴിച്ചു.
നടനും എംപിയുമായ സുരേഷ് ഗോപി ശശിയെ കുറിച്ച് അന്വേഷിച്ചെന്നും എന്തുസഹായം വേണമെങ്കിലും ചെയ്യാമെന്ന് അറിയിച്ചതായും കരമന ജയന് ശശിയോട് പറഞ്ഞു. സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്ന ആഗ്രഹം ശശി അറിയിച്ചു. ഉടനെ അദ്ദേഹം ശശിയെ കാണാന്‍ ശശി നഗറില്‍ എത്തുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി സി.എസ്. അനില്‍, ജില്ലാ സമിതിയംഗം വള്ളിമംഗലം ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റ് വിളപ്പില്‍ശാല ശ്രീകുമാര്‍, പ്രിയദര്‍ശിനി ഗ്രന്ഥശാല പ്രസിഡന്റ് സൂരജ് തുടങ്ങിയവരും ശശി നഗറിലെ ഒത്തുചേരലിന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: