തിരുവനന്തപുരം: നാടിന് വൈദ്യുതി ലഭിക്കാന്‍ ചിലനഷ്ടങ്ങള് ജനങ്ങള്‍ സഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈദ്യുത സുരക്ഷാ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ലൈന്‍ വലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മരങ്ങള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ തടസപ്പെടുത്തുന്നു. നാടിന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളെയാണ് ഇത്തരക്കാര്‍ തടസപ്പെടുത്തുന്നത്. ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തെയും ചിലര്‍ എതിര്‍ക്കുന്നുണ്ട്. വന്‍കിട വൈദ്യുതി നിര്‍മ്മാണ പദ്ധതികള്‍ കേരളത്തിന് ആവശ്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് പ്രയോഗികമല്ലായെന്നും പരിസ്ഥിതി പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റിനിര്ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ച്ച് 31 ഓടെ കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുമെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. വിഎസ്എസ്സി ഡയറക്ടര്‍ ആര്. ഉമാമഹേശ്വരന്, ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി. അനില്‍ കുമാര്‍ സ്വാഗതവും അഡീഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി. രാഘവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: