കൊച്ചി: മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവയവ വ്യാപാരത്തെ സഹായിക്കുമെന്നും നിയമ വിരുദ്ധമായ നിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കൊല്ലം മരുത്തടി സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി രണ്ടിന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ അപ്നിയ (ശ്വാസം വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നഷ്ടമായോ എന്നറിയാനുള്ള) ടെസ്റ്റ് നടത്തണമെന്ന് പറയുന്നുണ്ട്. ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവന് നഷ്ടപ്പെടാന്‍ ഈ ടെസ്റ്റ് കാരണമാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു. അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജി ഈ ടെസ്റ്റ് നടത്താന്‍ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പറയുന്നുണ്ട്.
എന്നാല്‍ ഇവിടെയിതൊന്നും പാലിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ മസ്തിഷ്ക മരണങ്ങള് വര്‍ദ്ധിക്കുകയേ ഉള്ളൂവെന്നും ഹര്ജിക്കാരന് പറയുന്നു. മാത്രമല്ല ഇത്തരമൊരു ടെസ്റ്റ് നടത്തണമെന്ന് ഉത്തരവിടാന്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അവയവ വ്യാപാരത്തിന് വഴിയൊരുക്കുന്ന തരത്തില്‍ കേരളത്തില്‍ മസ്തിഷ്ക മരണങ്ങള് പെരുകുന്നതില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോ. ഗണപതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: