ആലപ്പുഴ: മത്സ്യത്തൊഴിലാളികളെയും സമുദായത്തെയും അവഹേളിക്കുന്ന ചെമ്മീന്‍ സിനിമയുടെ അന്‍പതാം വാര്ഷികോഘാഷങ്ങള് എന്തു വിലകൊടുത്തും തടയുമെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്. മുഖ്യമന്ത്രി വിചാരിച്ചാലും സിനിമയുടെ ആഘോഷം നടത്താന്‍ അനുവദിക്കില്ല. ചെമ്മീന്‍ സിനിമയുടെ പേരില്‍ ഇന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ പോലും അപമാനിക്കപ്പെടുകയാണ്.
ധീവരസഭയുടെ എതിര്‍പ്പിനെ വര്‍ഗ്ഗീയമാണെന്ന് വിമര്‍ശിച്ചാലും വിരോധമില്ലെന്ന് ദിനകരന് പറഞ്ഞു. ധീവരസഭയുടെ എതിര്‍പ്പിനെ അവഗണിച്ച് ആഘോഷം നടത്തിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുരുഷന്മാരെ മദ്യപാനികളായും, സ്ത്രീകളെ ദുര്ന്നടപ്പുകാരികളായുമാണ് ചെമ്മീനില്‍ അവതരിപ്പിച്ചിട്ടുള്ളത്. സംസാരരീതിയെ പോലും അവഹേളിക്കുകയാണ്. സിനിമ ഇറങ്ങിയ കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളികളും സമുദായവും സംഘടിതരല്ലായിരുന്നു. പിന്നീട് ഈ സിനിമയുടെ പേരില്‍ തകഴിയ്ക്കും, രാമുകര്യാട്ടിനും അമ്പലപ്പുഴയില്‍ സ്വീകരണം നല്‍കാനുള്ള നീക്കത്തെ ധീവരസഭ ചെറുത്തു പരാജയപ്പെടുത്തിയിരുന്നു.
ചെമ്മീനിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ ഉത്തര ചെമ്മീന്‍ എന്ന പേരില്‍ സിനിമ റിലീസ് ചെയ്യാനും ധീവര സഭയുടെ എതിര്‍പ്പു മൂലം കഴിഞ്ഞിരുന്നില്ല. പട്ടികജാതിയില്‍പ്പെട്ട എംഎല്‍എയെ അധിക്ഷേപിച്ച സിപിഐ നേതാവിന്റെ തനിനിറം പൊതുസമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. എ.വി. താമരാക്ഷനെ എംഎല്‍എയായിരുന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന് ചെമ്പന്കുഞ്ഞെന്ന് വിളിച്ച് മുമ്പ് അധിക്ഷേപിച്ചിരുന്നു. ഇനി ഇത്തരം അധിക്ഷേപങ്ങള്‍ അനുവദിക്കില്ല.
മുഹമ്മദ് നബിയെ പരാമര്‍ശിച്ചതിന്റെ പേരില്‍ മുസ്ളീങ്ങള്‍ മാതൃഭൂമി പത്രം കത്തിക്കുകയും ഓഫീസുകള്‍ക്ക് നേരെ അക്രമം നടത്തുകയും ചെയ്തിരുന്നു. അന്ന് മൗനം പാലിച്ചവരാണ് ഇപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ പേരില്‍ രംഗത്തു വന്നിരിക്കുന്നതെന്നും ദിനകരന് ചൂണ്ടിക്കാണിച്ചു. ചെമ്മീന്‍ സിനിമയുടെ അന്‍പതാം വാര്‍ഷികം അമ്പലപ്പുഴ നീര്‍ക്കുന്നം, പുറക്കാട് കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ച് നടത്താന്‍ സ്വാഗതസംഘം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ ഉദ്ഘാടകനായും നിശ്ചയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: