കൊല്ലം: ഓയൂര്‍ റോഡ്വിള ട്രാവന്‍കൂര്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളും പ്രക്ഷോഭത്തിലേക്ക്. സാമ്പത്തിക പ്രതിസന്ധി മൂലം കോളേജ് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് എത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വഴിമുട്ടിയത്. ആറുമാസമായി ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് കോളേജിലെ മുപ്പതോളം വരുന്ന അദ്ധ്യാപകര്‍ ഒരുമിച്ച് രാജിവെച്ചിരിക്കുകയാണെന്ന് കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ത്ഥികളുടെ പ്രശ്നം ഉന്നയിച്ച് എസ്എഫ്ഐ ആദ്യം സമരത്തിന് എത്തിയെങ്കിലും സംഘര്ഷത്തിലെത്തിച്ച് വഷളാക്കാനാണ് ശ്രമിച്ചത്. കോളേജിന്റെ ജനല്‍ച്ചില്ലുകള്‍ തല്ലിയുടച്ചായിരുന്നു അവരുടെ പ്രതിഷേധം. കോളേജ് തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യമുയര്‍ത്തി സമരം വിജയിച്ചു എന്ന അവകാശവാദത്തോടെ അവര്‍ രംഗത്തുനിന്ന് പിന്മാറുകയായികുന്നു. എന്നാല്‍ അദ്ധ്യാപകരും ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇല്ലാതെ കോളേജ് മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ്.
സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്ന മാനേജ്മെന്റ് അവരില്‍ നിന്ന് വാങ്ങിയ ഫീസിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. അദ്ധ്യാപകരെത്താത്തതിനാല് പഠനം മുടങ്ങിയ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മറ്റ് കോളേജുകളില്‍ പഠനം തുടരാനാവും വിധം ടിസി നല്‍കുക എന്നതാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യം. ആവശ്യങ്ങളുന്നയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മറ്റ് കോളേജുകളിലേക്ക് ചെല്ലുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന സെമസ്റ്റര്‍ ഫീസും അഡ്മിഷന് ഫീസും നല്‍കേണ്ടിവരും. വാര്‍ഷികഫീസിന്റെ പകുതിയായ 32500 രൂപയും 5000 രൂപ കോഷന്‍ ഡിപ്പോസിറ്റും നല്‍കണമെന്നാണ് ഇത് സംബന്ധിച്ച് ഐഎച്ച്ആര്‍ഡി കോളേജുകളില്‍ നിന്നുമുള്ള വിവരം. വാര്ഷികഫീസടക്കം എല്ലാം മുന്‍കൂര്‍ വാങ്ങിയ ശേഷം കോളേജ് അക്കാര്യത്തില്‍ നടപടി എടുക്കാത്തത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തുക പുതിയ കോളേജ് മാനേജ്മെന്റിന് കൈമാറുകയോ കുട്ടികള്‍ക്ക് മടക്കിനല്‍കുകയോ വേണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നു. ഫെബ്രുവരി ഒന്നുമുതല്‍ തുടങ്ങേണ്ട ക്ലാസുകള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കകം കെടിയു നാലാം സെമസ്റ്റര്‍ രജിസ്ട്രേഷന് തുടങ്ങാനിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നത്.
ട്രാവന്‍കൂര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി എന്ന ട്രസ്റ്റിന്റെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ട്രസ്റ്റ് ചെയര്മാന് സെയിനുലാബ്ദീന്റെ നിഷേധനിലപാടുകള്‍ക്കെതിരെ കമ്മീഷനെയും സര്‍ക്കാരിനെയും സമീപിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. പത്രസമ്മേളനത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ ഗോകുല്‍നാഥ്, മേരി അഞ്ജു എന്നിവരും രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: