ചെന്നൈ: പഴനിസ്വാമി സര്‍ക്കാര്‍ സാങ്കേതികമായി വിശ്വാസവോട്ട് നേടിയെങ്കിലും ധാര്‍മികമായി നടപടി തെറ്റെന്ന് നിയമവൃത്തങ്ങള്‍. വോട്ടെടുപ്പിനു മുന്‍പ് പ്രതിക്ഷാംഗങ്ങളെ മുഴുവന്‍ ബലംപ്രയോഗിച്ച് നീക്കിയതാണ് കല്ലുകടിയായത്.
രഹസ്യ ബാലറ്റ് എന്ന ആവശ്യം സ്പീക്കര്‍ ധനപാല്‍ തള്ളിയത് പ്രതിപക്ഷത്തെയും പനീര്‍ശെല്‍വം വിഭാഗത്തെയും പ്രകോപിപ്പിച്ചു. രഹസ്യ ബാലറ്റായാല് പല എംഎല്‍എമാരും എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് പഴനിസ്വാമി ക്യാമ്പ് കരുതി. ഇതോടെയാണ് അവര്‍ക്കൊപ്പം നില്ക്കുന്ന സ്പീക്കര്‍ ആവശ്യം തള്ളിയത്. അതേസമയം, എതിര്‍ത്ത് വോട്ട് ചെയ്ത പനീര്ശെല്വടമക്കുള്ള എംഎല്‍എമാരുടെ അംഗത്വം നഷ്ടപ്പെടും.
പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിച്ച് ഡിഎംകെയും സജീവമായി. രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരം ധരിപ്പിച്ച ശേഷം ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് നേരെയെത്തിയത് മറീനയിലേക്ക്. അവിടെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ എംഎല്‍എമാര്‍ക്കൊപ്പം നിരാഹാരം തുടങ്ങി. അധികം വൈകാതെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. സ്പീക്കര്‍ ധനപാലിന്റെ കോലം കത്തിച്ചു. പലയിടത്തും റോഡ് ഉപരോധിച്ചു.
ജനങ്ങള്‍ ഒപ്പം: പനീര്‍ശെല്‍വം
അമ്മയ്ക്കൊപ്പമാണ് (ജയലളിത) തങ്ങളെന്നും ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. വിശ്വാസ വോട്ടെടുപ്പിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സര്‍ക്കാരിന് ജനങ്ങളോട് മറുപടി പറയാനാകില്ല. ഒടുവില്‍ ധര്‍മം ജയിക്കും, അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരെ തടവിലാക്കി അവരുടെ സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം ഇല്ലാതാക്കി. ജനങ്ങളുടെ അടുത്തു ചെന്ന് സംസാരിക്കാന്‍ അവര്‍ക്ക് അവസരം നല്കേണ്ടിയിരുന്നു. വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റായിരുന്നെങ്കില് കാര്യങ്ങള്‍ മാറിയേനെ. ഡിഎംകെ എംഎല്‍എമാരെ ബലംപ്രയോഗിച്ച് സഭയില്‍ നിന്ന് നീക്കി. ഇപ്പോഴത്തേത് ശശികലയുടെ സര്‍ക്കാരാണ്. ജയലളിതയുടെ സര്‍ക്കാര്‍ ഉടന്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ പിന്ഗാമികളാരെന്ന് തെളിഞ്ഞു: പഴനിസ്വാമി
അമ്മയുടെ (ജയലളിത) സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചത് ആരെന്ന് എല്ലാവരും കണ്ടുവെന്ന് മുഖ്യമന്ത്രി പഴനിസ്വാമി. ആരാണ് അമ്മയുടെ യഥാര്‍ത്ഥ പിന്ഗാമികളെന്നു വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ട് നേടിയ ശേഷം അനുയായികള്‍ക്കൊപ്പം ജയയുടെ സ്മൃതി മണ്ഡപത്തില്‍ ചെന്ന് പഴനിസ്വാമി പുഷ്പാര്‍ച്ചന നടത്തി.
സ്പീക്കര്‍ ഷര്‍ട്ട് സ്വയം വലിച്ചു കീറി: സ്റ്റാലിന്
ബഹളത്തിനിടെ സ്പീക്കര്‍ ധനപാല്‍ ഷര്‍ട്ട് സ്വയം വലിച്ചു കീറിയതാണെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്. ഡിഎംകെ എംഎല്‍മാര്‍ക്കെതിരെ വെറുതെ ആരോപണം ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭയിലുണ്ടായ സംഭവങ്ങളില്‍ സ്പീക്കറോട് ഖേദം പ്രകടിപ്പിച്ച സ്റ്റാലിന്, പക്ഷേ, അദ്ദേഹം പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചു. രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ട തങ്ങളെ പോലീസിനെ ഉപയോഗിച്ച് നീക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ ഷര്‍ട്ട് വലിച്ചുകീറിയെന്ന് സ്പീക്കര്‍ പി. ധനരാജ് ആരോപിച്ചിരുന്നു.
ജനാധിപത്യത്തിന് അപമാനം: കമല്ഹാസന്
വിശ്വാസ വോട്ടെടുപ്പിനെ പരിഹസിച്ച് കമല്ഹാസന്. നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ജനാധിപത്യത്തിന് അപമാനമെന്ന് കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു. എല്ലാവരും പരാതി ഗവര്‍ണറെ നേരിട്ട് അറിയിക്കണം. എന്നാല്‍, മാന്യത പാലിക്കണം. ഇത് നിയമസഭയല്ല, ഗവര്‍ണറുടെ വസതിയാണ്, കമല്‍ കുറിച്ചു. ഗവര്‍ണറുടെ ഇമെയില്‍ അഡ്രസും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: