ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി -കോണ്‍ഗ്രസ് സഖ്യം രണ്ട് അഴിമതി കുടുംബങ്ങള്‍ തമ്മിലുള്ള സഖ്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സഖ്യമുണ്ടാക്കിയതിലൂടെ അഖിലേഷ് യാദവ് പരാജയം സമ്മതിച്ചിരിക്കുകയാണെന്നും ഷാ ഗോരഖ്പൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നെഹ്റു കുടുംബത്തില്‍ പുതിയ അംഗം ജനിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായും തീരുമാനിക്കുകയാണ്. ജന്മം കൊണ്ടാണ് രാഹുലും നേതാവായത്. സമാജ്വാദി പാര്‍ട്ടിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുലായത്തിന് പകരം മകന് അഖിലേഷാണ് ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍. ബിജെപിയില്‍ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്ക് ടിക്കറ്റ് നല്‍കിയത് അവര്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയച്ചവരായതിനാലാണ്. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന്റെയും എസ്പിയുടെയും കുടുംബാധിപത്യ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും.
യുപിക്ക് പുറമെ ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. അഴിമതിയിലും ക്രിമിനല്‍ കേസുകളിലുമാണ് യുപി ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നില്‍. സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും സുരക്ഷയില്ലാതായി. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: