കല്ലേറ്റുംകര: മാനാട്ടുകുന്ന് ആളൂര്‍, താഴെക്കാട് പ്രദേശങ്ങളില്‍ നൂറ് ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന വടിയന്‍ചിറ നാട്ടുകാര്‍ ഒന്നുചേര്‍ന്ന് കെട്ടി വെള്ളം നിറച്ചതുമൂലം പ്രദേശത്ത് വറ്റികിടന്നിരുന്ന കിണറുകള്‍ പോലും നിറഞ്ഞ് ജലസമൃദ്ധിയില്‍. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ മാനാട്ടുകുന്നില്‍ 1119ല്‍ നിര്‍മ്മിച്ചതാണ് ചിറ. പിന്നീട് തുമ്പൂര്‍ മൂഴി വലതുകര കനാല്‍ കമ്മീഷന് ചെയ്തതിന് ശേഷം ജലസമൃദ്ധിയുണ്ടായപ്പോള് ജനങ്ങള്‍ ചിറകെട്ടുന്നത് അവസാനിപ്പിച്ചു. മുന്‍കാലങ്ങളില്‍ കന്നിമാസത്തില് കെട്ടി മേടമാസത്തില്‍ തുറക്കുന്ന രീതിയിലാണ് ചിറകെട്ടി ക്രമീകരിച്ചിരുന്നത്. അക്കാലത്ത് തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴയായിരുന്നു ചിറ നിറക്കുന്നതിന് ഉപയോഗിച്ചിരുന്നത്. കനാല്‍ വെള്ളം വന്നകാലത്ത് ആഴ്ചയില്‍ അഞ്ചോളം ദിവസങ്ങളില്‍ കനാലില്‍ വെള്ളം സമൃദ്ധമായി കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് മാസത്തില്‍ ഒരു ദിവസം പോലും കനാല്വെള്ള ആളൂരിലെ കനാലുകളില്‍ കിട്ടുന്നില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ വര്‍ഷം ജലക്ഷാമം രൂക്ഷമായപ്പോള്‍ മാര്‍ച്ച് മാസത്തിലാണ് വടിയന്‍ചിറ നാട്ടുകാരുടെ നേതൃത്വത്തില്‍ കെട്ടിനിറച്ചത്. അമ്പതോളം കുടുംബയോഗങ്ങള്‍ ഈ പ്രദേശങ്ങളില്‍ സംഘടിപ്പിച്ച് ജനങ്ങളെ ഒന്നടങ്കം ഒന്നിപ്പിച്ച് ചിറ കെട്ടുകയായിരുന്നു.
തുമ്പൂര്‍മൂഴി വലതുകര കനാല്‍ മാള ഭാഗത്തേക്ക് വെള്ളം വിട്ടപ്പോള്‍ ഉറവ് മൂലം ചിറ നിറയുകയും സമീപത്തെ കിണറുകള്‍ മുഴുവന്‍ ജലസമൃദ്ധമാവുകയും ചെയ്തു. കൂടാതെ താഴെ പ്രദേശത്ത് നൂറുകണക്കിന് ഏക്കറില്‍ നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വെള്ളം സമൃദ്ധമായി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വടിയന്‍ചിറ സംരക്ഷണസമിതിപ്രവര്ത്തകര്ക്ക് ആശങ്ക വര്‍ദ്ധിക്കുകയാണ്. ഭൂമാഫിയകള്‍ ഇവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വടിയന്ചിറകെട്ടിയത് തകര്‍ക്കാനുള്ള ഗൂഢശ്രമം നടത്തുന്നു. രാഷ്ട്രീയ കക്ഷികള്‍ ഭേദമന്യേ ചിറയ്ക്ക് അനുകൂലമായി നില്‍ക്കുകയാണ്. ചിറയ്ക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സമരപരിപാടികള്‍ ആലോചിക്കുകയാണ് നാട്ടുകാര്‍. കൂടാതെ ജലക്ഷാമമുള്ള പ്രദേശങ്ങളിലേക്ക് സൗജന്യമായി ജലം നല്‍കുന്നതിനും വടിയന്‍ചിറ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തയ്യാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: