ന്യൂദല്‍ഹി: എസ്എഫ്ഐ അഖിലേന്ത്യാ നേതാവായ രാജ്യസഭാ എംപിയുടെ ആഡംബര ജീവിതം സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്ത പാര്‍ട്ടി അനുഭാവിയായ യുവാവിന്റെ ജോലി തെറിപ്പിച്ച് എംപിയുടെ രോഷപ്രകടനം. എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗവുമായ റിതബ്രത ബാനര്‍ജിയുടെ നടപടിയാണ് വിവാദമായത്.
മുപ്പതിനായിരത്തിലേറെ രൂപയുടെ മോ ബ്ലാ പേന ഷര്‍ട്ടില്‍ കുത്തി 27,000 രൂപയുടെ ആപ്പിള്‍ കമ്പനിയുടെ വാച്ച് ധരിച്ച് നില്ക്കുന്ന എംപിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെയാണ് യുവാവ് ചോദ്യം ചെയ്തത്. കഴിഞ്ഞ ആഴ്ച സിലിഗുരിയില്‍ ഈസ്റ്റ് ബംഗാള്‍- മോഹന്‍ ബഗാന് ഫുട്ബോള്‍ മത്സരം കാണാനെത്തിയപ്പോള്‍ എടുത്ത ഫോട്ടോയിലാണ് വിലയേറിയ പേനയും വാച്ചും കാണിച്ചുള്ള ദൃശ്യം എംപി പകര്‍ത്തിയത്.
പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ താങ്കള്‍ക്ക് ഇതിനുള്ള വരുമാനം എവിടെ നിന്നാണെന്നായിരുന്നു യുവാവിന്റെ ചോദ്യം. ഫേസ്ബുക്കിലെ ഫോട്ടോയ്ക്ക് താഴെയിട്ട കമന്റിലൂടെയാണ് കമ്യൂണിസ്റ്റുകാരന്റെ ലാളിത്യം എന്താവണമെന്ന് എംപിയെ യുവാവ് ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ഇത് എംപിയെ പ്രകോപിപ്പിച്ചു. യുവാവിന്റെ ജോലി സ്ഥലം കണ്ടെത്തി കമ്പനിയുടെ എച്ച്. ആര് വിഭാഗത്തിലേക്ക് എംപിയുടെ ഔദ്യോഗിക മെയിലില്‍ നിന്ന് തന്നെ പരാതിയും അയച്ചു.
എംപിയായ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എംപിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് ഗ്രൂപ്പ് ജോലിയില്‍ നിന്ന് പുറത്താക്കി.
സംഭവം വിവാദമായതോടെ വിശദീകരണം നല്കാനാവാത്ത നാണക്കേടിലാണ് എസ്എഫ്ഐ നേതാവും ബംഗാളിലെ സിപിഎം നേതൃത്വവും. നേതാക്കളുടെ ആഡംബര ജീവിതത്തിനെതിരെ ബംഗാള്‍ സിപിഎമ്മില്‍ നിരവധി തവണ ആത്മവിമര്‍ശനം ഉയരുകയും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇതെല്ലാം വിസ്മരിച്ചാണ് എസ്എഫ്ഐ നേതാവിന്റെ ജീവിതമെന്നാണ് പാര്‍ട്ടിയിലെ തന്നെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: