തിരുവനന്തപുരം: മുന്‍ മന്ത്രി അനൂപ് ജേക്കബ്ബിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് ഹര്‍ജി.യുഡിഎഫ് സര്‍ക്കാരില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ അനൂപ് ജേക്കബ്ബും കുടുംബവും കൂത്താട്ടുകുളത്ത് ഏക്കര്‍ കണക്കിന് ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നായിരുന്നു പരാതി.
വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. പരാതി നല്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിജിലന്‍സ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയോ സാക്ഷികളെ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇത് കേസ് അട്ടിമറിക്കാനാണെന്ന് കാണിച്ച് പായിച്ചിറ നവാസ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണറിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിജിലന്‍സ് രേഖകള്‍ ഹാജരാക്കിയില്ല. പകരം കേസെടുക്കുണ്ടെന്ന നിയമോപദേശം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നല്‍കിയെന്ന മറുപടിയാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയത്.
എന്നാല്‍ എഡിജിപിയുടെ നിയമോപദേശത്തിന്റെ പകര്‍പ്പ് ഹാജരാക്കാത്ത വിജിലന്‍സ് നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് വീണ്ടും മാര്‍ച്ച് 22 ന് പരിഗണിക്കും. എഡിജിപിയുടെ നിയമോപദേശം ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടി സാധ്യമാകൂ എന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: