തൃശൂര്‍: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുകളില്ലെന്നും അതിനാല്‍ ഇപ്പോള്‍ അന്വേഷണം വേണ്ടന്നും തൃശൂര്‍ വിജിലന്‍സ് സെഷന്‍സ് ജഡ്ജി വി. ഭാസ്ക്കരന്‍ ഉത്തരവിട്ടു.ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാനുളള തെളിവുകളില്ലെന്നും കോടതി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. ഈ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും ഹര്‍ജികള്‍ കോടതി തള്ളുകയും ചെയ്തു. എന്നാല്‍ കേസിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ സിആര്‍പിസി 319 പ്രകാരം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിടുകയും അത് വിവാദമായതോടെ വിജിലന്‍സ് ജഡ്ജി ഹനീഫ തനിക്ക് കേസ് തുടര്‍ന്ന് പരിഗണിക്കാന്‍ താല്പര്യമില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയത്.
ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനവും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് പാമോലിന്‍ ഇടപാട് നടന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ട് അംഗീകരിക്കും മുമ്പ് തന്റെ വാദംകൂടി കേള്‍ക്കണമെന്നുമായിരുന്നു വി എസിന്റെ ആവശ്യം. റിപ്പോര്‍ട്ട് തള്ളണമെന്നും നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു കണ്ണന്താനത്തിന്റെ വാദം.എന്നാല്‍ തെളിവുകള്‍ വിശദമായി പരിശോധിച്ചശേഷമാണ് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്നും വി എസ് അച്യുതാനന്ദന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അഭിഭാഷകന് എം.കെ. ഉണ്ണികൃഷ്ണന് വാര്‍ത്താലേഖകരോട് പറഞ്ഞു. കേസില്‍ നിന്നും കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സഖറിയ മാത്യു, ടി.എച്ച്.മുസ്തഫ, എസ്.പത്മകുമാര്‍, ജിജി തോംസണ്‍ എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി 18ന് കേടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: