ചെന്നൈ: ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ തനി കൈയാങ്കളി. എംഎല്‍എമാരുടെ പ്രതിഷേധത്തിനും അക്രമങ്ങള്ക്കുമൊടുവില് തമിഴ്നാട്ടിലെ പഴനിസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. പ്രതിപക്ഷത്തെ ഡിഎംകെ അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷമായിരുന്നു നടപടി. എഐഎഡിഎംകെ അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന സഭയില്‍ പതിനൊന്നിനെതിരെ 122 വോട്ടുകള്‍ പഴനിസ്വാമി സ്വന്തമാക്കി.
പനീര്ശെല്വത്തിനൊപ്പമുള്ളവരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സഭയിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് മറീനയില്‍ നിരാഹാരം തുടങ്ങിയ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെയും എംഎല്‍എമാരെയും അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ പലയിടങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു.
നാടകീയവും നാണംകെട്ടതുമായ സംഭവങ്ങള്‍ക്കാണ് രാവിലെ മുതല്‍ സെന്റ് ജോര്‍ജ് കോട്ടയിലെ സഭാതളം വേദിയായത്.
കൈയാങ്കളിയില്‍ സഭയുടെ മേശപ്പുറത്തുണ്ടായിരുന്ന കടലാസുകള്‍ കീറിയെറിഞ്ഞു. സഭാ സെക്രട്ടറിയുടേതടക്കം മേശയും കസേരകളും തകര്‍ത്തു. രാവിലെ 11ന് സഭ ചേര്‍ന്നതോടെ ഡിഎംകെയുടെയും എഐഎഡിഎംകെയിലെ പനീര്‍ശെല്‍വം വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ബഹളം തുടങ്ങി. വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് വേണമെന്ന ഡിഎംകെ അംഗം ആലഡി അരുണയുടെ ആവശ്യം സ്പീക്കര്‍ പി. ധനപാല്‍ തള്ളി. തുടര്‍ന്ന് ഇവര്‍ സ്പീക്കറുടെ വേദിയിലേക്ക് കയറി. അതിനിടെ, മുഖ്യന്ത്രി പഴനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍, പ്രതിപക്ഷവും ഒപിഎസ് വിഭാഗവും നിലപാടില്‍ ഉറച്ചുനിന്നതോടെ ബഹളം ശക്തമായി. ഉച്ചയ്ക്ക് ഒരു മണിവരെ സഭ നിര്‍ത്തിവച്ചു.
ഈ സംഭവങ്ങള്‍ക്കിടെ ഡിഎംകെ അംഗങ്ങള്‍ കെ.കെ. ശെല്‍വവും രംഗനാഥനും സ്പീക്കറുടെ കസേരയില്‍ ഇരുന്നു. ബഹളത്തിനിടെ സ്പീക്കറുടെ ഷര്‍ട്ട് കീറി. ഒരു മണിക്ക് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഡിഎംകെ അംഗങ്ങള്‍ സഭയില്‍ കുത്തിയിരുന്നു. വീണ്ടും മൂന്നു മണി വരെ സഭ നിര്‍ത്തിവച്ചു. അതിനിടെ, കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ചു. സര്‍ക്കാരിനെ എതിര്‍ക്കുമെന്ന് രാവിലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
വീണ്ടും സഭ ചേരുന്നതിനു മുന്‍പ് രണ്ടരയോടെ പോലീസും വാച്ച് ആന്‍ഡ് വാര്‍ഡും ചേര്‍ന്ന് ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് സഭയില്‍ നിന്ന് നീക്കി. ഇതിനിടെ, എം.കെ. സ്റ്റാലിന്റെ ഷര്‍ട്ട് കീറി. നേരെ രാജ്ഭവനിലേക്കു പോയ സ്റ്റാലിന് വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ച ശേഷമാണ് പ്രക്ഷോഭം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: