കോഴിക്കോട്: കേരളത്തില്‍ തുടര്‍ച്ചയാകുന്ന കൊലപാതകങ്ങള്‍ക്കെതിരെ നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ട് ‘മാ നിഷാദ’ സാംസ്കാരിക സംഗമം. ഉണര്‍വ് സാംസ്കാരിക വേദിയാണ് സംഗമം സംഘടിപ്പിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്ത സംഗമം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു.
മഹാഭാരത കഥാ സന്ദര്‍ഭങ്ങളിലൂടെ നവരസങ്ങള്‍ രംഗത്തഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സംഗമം ഉദ്ഘാടനം ചെയ്തത്. പുതിയകാലം കൂടുതല്‍ കൊടുമ്പിരിക്കൊണ്ടുവരികയാണെന്നും കക്ഷിരാഷ്ട്രീയ കാലുഷ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഡോ. എം.ജി.എസ് നാരായണന് പറഞ്ഞു. മൂല്യച്യുതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള പ്രതിഭ വറ്റിപ്പോയിട്ടില്ല. എല്ലായ്പ്പോഴും പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേരളം മൗനം പാലിക്കുകയല്ലെന്നാണ് തന്റെ നിരീക്ഷണം. പുതിയ തലമുറ സാമൂഹ്യ പ്രതിബദ്ധതയില്‍ പിന്നാക്കമാണ്. ഏത് സാഹചര്യങ്ങളിലും നിതാന്തവും നിരന്തരവുമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില. ഇന്നത്തെ കാലത്ത് അത് കൂടുതല്‍ പ്രസക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലാകാരന്മാരില് ധനമോഹവും അധികാരമോഹവും കൂടിവരികയാണന്ന് സംവിധായകന് രാജസേനന് പറഞ്ഞു. കസേര ഉറപ്പിക്കാന്‍ പ്രധാനമന്ത്രിയെ നരാധമനെന്നും നരഭോജിയെന്നും വിളിക്കുന്ന സാഹചര്യമുണ്ടായി. ഞങ്ങള്‍, നിങ്ങള്‍ എന്ന നിലയിലേക്ക് സമൂഹത്തെ വിഭജിക്കാനാണ് ശ്രമം. പ്രധാനമന്ത്രിയെ തുഗ്ലക്ക് എന്ന് വിളിച്ച എം.ടി സ്വന്തം നാട്ടില്‍ ക്രൂര കൊലപാതകം നടന്നപ്പോള്‍ നിശ്ശബ്ദനായിരുന്നു. ചില സാംസ്കാരിക നായകന്മാരുടെ എഴുത്ത് നന്നാകുമ്പോള്‍ വാക്കുകള്‍ ക്രൂരമാകുന്നു. ക്രൂരമായ നിശ്ശബ്ദതയെ ഭേദിച്ച് മുന്നോട്ടു വരാനും എഴുത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കാനും കഴിയണം. അദ്ദേഹം പറഞ്ഞു.
കെ.പി. സുധീര, ടി.കെ. ഉമര്‍ ഫാറൂഖി, പ്രൊഫ. കെ.വി. തോമസ്, അഡ്വ. പി. മോഹന്‍ദാസ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കാഭാ സുരേന്ദ്രന്, ഡോ. എന്‍.ആര്. മധു, പ്രഭാ രാജവര്‍മ്മ, സുരേഷ്ബുദ്ധ, കെ. മോഹന്‍ദാസ്, വിപിന്പ്രഭാകര് എന്നിവര്‍ സംസാരിച്ചു. എം.എസ്. കുമാര്‍, ഗോപന് ചെന്നിത്തല എന്നിവര്‍ സാംസ്കാരിക സംഗമത്തിന്റെയും ഉണര്‍വ് സാംസ്കാരിക വേദിയുടെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. അലിഅക്ബര്‍ സ്വാഗതവും സാബു കൊയ്യേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: