ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൈ കോര്‍ക്കുമെന്ന് ഉറപ്പായി. പി.എ.സാംഗ്മ സ്ഥാനാര്‍ത്ഥിയാകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ഇടതുപാര്‍ട്ടികള്‍ യുപിഎ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ്.
എന്തെങ്കിലും ഒരു സവിശേഷത കൊണ്ടല്ല ഒരുപാട് ഘടകങ്ങള്‍ പരിഗണിച്ചാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ഇടതുപാര്‍ട്ടികളുടെ പ്രതികരണം. സാംഗ്മയെ പിന്തുണയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായാണ് ഇടത് നേതാക്കള്‍ ഇങ്ങനെ പറഞ്ഞത്.
രാഷ്ട്രപതിസ്ഥാനാര്ത്ഥിയ്ക്ക് പിന്തുണ നല്കുന്ന കാര്യം ആലോചിക്കാന്‍ ഇടതുപാര്‍ട്ടി നേതാക്കള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. പ്രാദേശികപാര്‍ട്ടികള്‍ സാംഗ്മയുടെ പേര് നിര്‍ദ്ദേശിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് യോഗം വിലയിരുത്തി. തങ്ങള്‍ ആരെയും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ആദ്യം യുപിഎ അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കട്ടെ എന്നും യോഗത്തിന് ശേഷം ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേബബ്രത ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. യുപിഎ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിക്കുമെന്നും ഇടത് നേതാക്കള്‍ പറഞ്ഞു.
ഇതിനിടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പിന്തുണയ്ക്കണമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി പി.എ സാംഗ്മയ്ക്ക് ജയലളിത പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ തേടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വപ്രശ്നം ഉന്നയിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യക്തിയാണ് സാംഗ്മയെന്ന് സുബ്രഹ്മണ്യന് സ്വാമി ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് തന്നെ സാംഗ്മയ്ക്ക് കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയാകാനുള്ള ധാര്‍മ്മികതയില്ലെന്നും കലാമിനെ പിന്തുണയ്ക്കണമെന്നും പ്രസ്താവനയിലൂടെ സുബ്രഹ്മണ്യന് സ്വാമി ജയലളിതയോട് ആവശ്യപ്പെട്ടു.
അതേസമയം, മുന്‍ലോക്സഭ സ്പീക്കര്‍ പി.എ.സാംഗ്മ രാഷ്ട്രപതിസ്ഥാനാര്ത്ഥിയാകുന്നതിനോട് ആദിവാസി വിഭാഗത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിയോജിച്ചു. വര്‍ഗീയ ശക്തികളുടെ കയ്യിലെ കളിപ്പാവയാകുകയാണ് സാംഗ്മയെന്ന് ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി അജിത് ജോഗി വിമര്‍ശിച്ചു. ഒരാള്‍ക്ക് സ്വയം രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും ആര്‍ക്കും ആ പദവി ആവശ്യപ്പെടാനാകില്ലെന്നും അജിത് ജോഗി ചൂണ്ടിക്കാട്ടി.
ആദിവാസി സ്ഥാനാര്‍ത്ഥിയ്ക്ക് താന്‍ എതിരല്ലെന്നും യുപിഎ നിശ്ചയിച്ചാല്‍ മാത്രം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് മേഘാലയയില്‍ നിന്നുള്ള ആദിവാസി നേതാവ് ജി.ജി.സ്വല് സ്ഥാനാര്‍ത്ഥിയായപ്പോള്‍ എതിര്‍ത്ത സാംഗ്മയാണ് ഇപ്പോള്‍ അതേ വിഭാഗത്തിന്റെ പേരില്‍ പിന്തുണ ആവശ്യപ്പെടുന്നതെന്നും ജോഗി കുറ്റപ്പെടുത്തി. താങ്കള്‍ക്ക് രാഷ്ട്രപതിസ്ഥാനാര്ത്ഥിയാകാന് താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒട്ടുമില്ല എന്ന് അജിത് ജോഗി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: