പെരുമ്പാവൂര്‍: ഇരിങ്ങോളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡെല്‍റ്റ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ യുവതി നഗരസഭയുടെ വെജിറ്റബിള്‍ ഷോപ്പിംഗ് കോംപ്ലക്സിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. വിവരമറിഞ്ഞെത്തിയ ആര്‍ഡിഒ കമ്പനിയിലെത്തി പരിശോധന നടത്തിയശേഷം താല്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ ഉത്തരവിട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഇരിങ്ങോള്‍ ഇടശ്ശേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സന്ധ്യ മണികണ്ഠന് (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പെരുമ്പാവൂര്‍ നഗരത്തെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണ് ഇന്നലെ നടന്നത്. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സും പോലീസും എത്തിയെങ്കിലും യുവതിക്കരികിലേക്ക് പോകുവാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
യുവതി കയറിയ കെട്ടിടത്തിന്റെ ഗോവണി നാട്ടുകാര്‍ ഉപരോധിച്ചു. പിന്നെ വിവരമറിഞ്ഞ് ആര്‍ഡിഒ എത്തി യുവതിയുമായി ഫോണില്‍ സംസാരിച്ചു. ഇതേതുടര്‍ന്ന് ഇരിങ്ങോള്‍ ഡെല്‍റ്റ കമ്പനിയിലെത്തി ആര്‍ഡിഒ പരിശോധന നടത്തി. നാട്ടുകാരുടെ ആവശ്യത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യമായ അദ്ദേഹം കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവക്കുവാന്‍ ഉത്തരവിട്ടു.
ഈ വിവരം ആര്‍ഡിഒ തന്നെ സന്ധ്യമണികണ്ഠനെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി. ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ആര്‍ഡിഒയുടെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച നടക്കും. എന്നാല്‍ നിയമപരമായ പ്രവര്‍ത്തനം മാത്രമാണ് നടത്തുകയുള്ളുവെന്നും നാട്ടുകാര്‍ക്ക് ദ്രോഹം വരുന്ന പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: