കണ്ണൂര്‍: ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി ഉന്മീലനം എന്ന പേരില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഒരുക്കിയ പരിപാടി സൂര്യകൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ സാധിക്കുന്നതാണ് യഥാര്‍ത്ഥ സംസ്കാരമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പത്തോളം ജയില്‍ അന്തേവാസികള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ജയിലിലെ കലാകാരന്മാര്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ആര്‍ട്ടിസ്റ്റ് ആന്‍ഡ് സ്കില്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേമനിധികളും മറ്റ് ആനുകൂല്യങ്ങളും വാങ്ങിക്കൊടുക്കാന്‍ ജയില്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കാന്‍വാസിലും ഗ്ലാസുകളിലും നിരവധി ചിത്രങ്ങള്‍ പിറവിയെടുത്തു. കൃഷ്ണനും രാധയും, താമര, പുരാണകഥാപാത്രങ്ങള്‍, നെറ്റിപ്പട്ടം, മുളയില്‍ തീര്‍ത്ത കലാരൂപം, പാവകള്‍ തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യാന്‍വാസില്‍ വരച്ച ചിത്രം വരെയുണ്ട്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ ഉള്‍പ്പെടയുള്ളവര്‍ പൂക്കളും മറ്റും വരയ്ക്കുന്നത് മനസിനെ ആര്ദ്രതയാക്കുമെന്ന് അധികൃതര്‍ പറയുന്നു.
ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവദാസ് കെ. തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജയില്‍ സൂപ്രണ്ട് എസ്.അശോക് കുമാര്‍, ഒ.കെ.വിനീഷ്, ജി.ചന്ദ്രബാബു, പി. മോഹനന്, കെ.പി.സജേഷ്, ടി.ജി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: