വിലക്കയറ്റം കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനതയെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മൂന്നാംവര്‍ഷ പിറന്നാള്‍ സമ്മാനമായ പെട്രോള്‍ വില വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 6.28 രൂപയാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തില്‍ എട്ട് രൂപയോളം കൂടും. 2010 ജൂണില്‍ കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇന്ധനവില നിര്‍ണയാധികാരം അടിയറവെച്ച ശേഷം ഇത് പന്ത്രണ്ടാം തവണയാണ് പെട്രോള്‍ വില വര്‍ധിക്കുന്നത്. അസംസ്കൃത എണ്ണയുടെ രാജ്യാന്തര വില ചൂണ്ടിക്കാണിച്ച് വിലവര്‍ധന ന്യായീകരിക്കുന്ന കേന്ദ്രം ഇത്തവണ കാരണമായി പറയുന്നത് രൂപയുടെ മൂല്യ ഇടിവാണ്. ഡോളറിന് 56 രൂപ വിലയായപ്പോള്‍ ക്രൂഡ് ഓയില്‍ വില 14 ശതമാനം വര്‍ധിച്ചതിനാലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതമായതെന്നാണ് ഇപ്പോള്‍ നല്കുന്ന വിശദീകരണം. ഇത് ചരിത്രത്തിലെ ഏറ്റവും കൂടിയ വിലവര്‍ധനയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ധനവില ഒരു ബാരലിന് 124 ഡോളറാണ്. ഇന്ത്യയുടെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്. ഈ വിലവര്‍ധന വഴി ഓയില്‍ കമ്പനികള്‍ കോടികളാണ് സമ്പാദിക്കുന്നത്.
ഇന്ത്യയിലെ കയറ്റുമതി കുറഞ്ഞതും ഡോളറിന്റെ വിലവര്‍ധനക്ക് കാരണമായിട്ടുണ്ട്. വിപണിയില്‍ ഡോളറിന് ആവശ്യം വര്‍ധിച്ചതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയുടെ ഡോളര്‍ കരുതല്‍ ശേഖരം ഇറക്കി സ്ഥിതി മെച്ചപ്പെടുത്താനും ശ്രമമുണ്ടെന്നറിയുന്നു. എന്തായാലും മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനവും ജനപ്രതിസന്ധികളോടുള്ള നിസ്സംഗതയുമാണ് ഈ വിലവര്‍ധന തെളിയിക്കുന്നത്. ഈ വിലവര്‍ധനയും ഓയില്‍ കമ്പനികളെ തൃപ്തിപ്പെടുത്തുന്നില്ല. അടുത്തുതന്നെ ഡീസലിനും പാചകവാതകത്തിനും പാവപ്പെട്ടവന്റെ ഭക്ഷണം പാകംചെയ്യുന്ന മണ്ണെണ്ണക്കും വില കൂട്ടാന്‍ തയ്യാറെടുക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ ഡീസല്‍-പാചകവാതക-മണ്ണെണ്ണ വിലവര്‍ധനാ പ്രഖ്യാപനം പ്രതീക്ഷിക്കാവുന്നതാണ്. വാതകം 479 രൂപയുടെയും ഡീസല്‍ 13 രൂപയുടെയും മണ്ണെണ്ണ 24 രൂപയുടെയും നഷ്ടത്തിലാണ് നല്‍കുന്നതെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ മൂന്ന് എണ്ണക്കമ്പനികള്‍ക്കും കൂടി 2650 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണവകാശവാദം. പക്ഷെ എണ്ണക്കമ്പനികള്‍ അനുഭവിക്കുന്ന നഷ്ടം സ്വയം കൃതാനര്‍ത്ഥങ്ങളാണ്. കെടുകാര്യസ്ഥതയും ധൂര്‍ത്തും അവരുടെ മുഖമുദ്രയാണ്. ഔട്ട്ലെറ്റുകള് കൂട്ടാനും പരസ്യങ്ങള്‍ നല്‍കാനും സ്പോണ്‍സര്‍ഷിപ്പിനും മറ്റുമായി കോടികള്‍ ധൂര്‍ത്തടിക്കുന്ന എണ്ണക്കമ്പനികള്‍ സാധാരണക്കാരന്റെ പോക്കറ്റടിച്ച് നഷ്ടം നികത്താന്‍ നടത്തുന്ന ശ്രമത്തിന് കേന്ദ്രം കൂട്ടുനില്‍ക്കുകയാണ്. പെട്രോളിയം കമ്പനികള്‍ അവകാശപ്പെടുന്ന നഷ്ടം നികത്താന്‍ ഉതകുന്ന തരത്തിലുള്ള വര്‍ധനക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്.
ഉപഭോഗ സംസ്ഥാനമായ കേരളത്തിലാണ് വിലക്കയറ്റത്തിന്റെ കെടുതി ഏറ്റവും അനുഭവപ്പെടുന്നത്. പച്ചക്കറികള്‍ സാധാരണക്കാരന് അപ്രാപ്യമായ സാഹചര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് 30 ശതമാനം വില കുറക്കാന്‍ നടപടിയെടുക്കുന്നു. ഒരുവര്‍ഷം കൊണ്ട് ഭക്ഷ്യവസ്തുക്കള്‍ക്ക് 147 ശതമാനം വില കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാധനവില നിരീക്ഷിക്കുന്ന സര്‍ക്കാര്‍ വകുപ്പ് നിത്യോപയോഗ സാധനങ്ങളായ 74 ഇനങ്ങളില്‍ 61 എണ്ണത്തിനും വില കയറിയതായി കണ്ടെത്തിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ പ്രഖ്യാപിക്കപ്പെട്ട വില വര്‍ധനയില്‍ യുപിഎയുടെ സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും ഈ വിലക്കയറ്റം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയും ഇടതുപക്ഷവും പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമാണ്. നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ പ്രതിഷേധം പ്രകടിപ്പിച്ചത് കാളവണ്ടിയില്‍ സഞ്ചരിച്ച് വോട്ട് ചോദിച്ചാണ്. യുഡിഎഫ് പോലും വിലക്കയറ്റത്തെ വിമര്‍ശിച്ചു. ഇപ്പോള്‍ വിലവര്‍ധനമൂലം സര്‍ക്കാരിന് ലഭിക്കുന്ന ലിറ്ററിന് 1.63 രൂപ അധികവരുമാനം ഉപേക്ഷിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വില ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ വര്‍ധിപ്പിക്കു എന്നുറപ്പാണ്. ഇതോടെ ജനജീവിതം അതീവ ദുസ്സഹമാകും. ജനങ്ങള്‍ക്ക് സബ്സിഡി കൊടുക്കുന്നതില്‍ വൈമുഖ്യം പുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് സബ്സിഡി നല്കാന് യാതൊരു മടിയും കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: