കാസര്‍കോട്: ദേശീയപാതയില്‍ ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ യുണിവേഴ്സിറ്റി കലോത്സവ സംഘാടകരിലൊരാളായ അഹമ്മദ് അഫ്സല് (23) ആണ് മരിച്ചത്. നായന്മാര്മൂല പാണലത്ത് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയണ് അപകടം. അപകടത്തില്‍ പനയാലിലെ കെ.വിനോദ് (23),പുത്തിഗെ മലങ്കരയിലെ നാസര്‍ (23) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ മുഖ്യ സംഘാടകരായ ഇവര്‍ സുഹൃത്തുക്കളെ റെയില്‍വേ സ്റ്റേഷനിലാക്കുന്നതിനാണ് പുലര്‍ച്ചെ പോയത്. തിരിച്ചു വരുമ്പോഴാണ് അപകടം. പാണലത്തെത്തുമ്പോള് മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറി ഇടിക്കുകയായിരുന്നു. അഫ്സലാണ് കാര്‍ ഓടിച്ചിരുന്നത്. ലോറി ദിശ മാറി വരുന്നതു കണ്ട് കാര്‍ റോഡില്‍ നിന്ന് പുറത്തേക്ക് വെട്ടിച്ചെങ്കിലും ലോറി വന്നിടിച്ചു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ കുടുങ്ങിക്കിടന്ന യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മംഗളൂരുവിലേക്കും കൊണ്ടുപോയി. അഫ്സല് ആശുപത്രിയിലെത്തുന്നതിനുമുമ്പേ മരിച്ചിരുന്നു. ലോറി ഡ്രൈവര്‍ പൂനെ സ്വേദശി മങ്കേഷിനെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അഫ്സല് എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജില്‍ നിന്ന് കഴിഞ്ഞവര്‍ഷമാണ് സിവില്‍ എന്‍ജിനിയറിങ് പാസായത്. നുള്ളിപ്പാടിയിലെ എന്‍ എ അബ്ദുല്ല- സൈനബി ദമ്പതികളുടെ മകനാണ്. ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ മുഹമ്മദ് ഹാഷിം, ഹാരിസ്, ഷംസീന സഹോദരങ്ങളാണ്.പി.കരുണാകരന് എംപി, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എം കെ അബ്ദുള്‍ഖാദര്‍, സ്റ്റുഡന്റ്സ് ഡീന്‍ പത്മനാഭന് കാവുമ്പായി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: