അലഹബാദ്: യുപിയിൽ സമാജ്വാദി പാർട്ടിക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. ഉത്തർപ്രദേശിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്നും സംസ്ഥാനത്തെ മുഴുവൻ പീഡകരെയും സംരക്ഷിക്കുന്നത് സമാജ്വാദി പാർട്ടിയാണെന്നുമാണ് അവർ തുറന്നടിച്ചത്. എസ്പിയുടെ മന്ത്രി ഗായത്രീ പ്രജാപതിക്കെതിരെ ലൈംഗിക പീഡനക്കേസ് ചുമത്തിയതിനുശേഷമായിരുന്നു അലഹബാദിൽ പാർട്ടി പരിപാടിയിൽ സ്മൃതിയുടെ പ്രതികരണം.
യുപിയിൽ ഭരണം കൈയ്യാളുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മന്ത്രിമാരിൽ ഒരാൾ തന്നെ പീഡനക്കേസിൽ പ്രതിയാകുന്നുവെന്നത് എത്ര മോശമായ അവസ്ഥയാണ്, പീഡകരായ നേതാക്കളെ എന്തിനാണ് എസ്പി സംരക്ഷിക്കുന്നത്. ഇപ്പോൾ അയാൾക്കെതിരെ പീഡനത്തിന് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നു, ഇത്തരത്തിലാണങ്കിൽ യുപിയിലെ സ്ത്രീകൾ ഒട്ടും സുരക്ഷിതരാകുന്നില്ല- സ്മൃതി പറഞ്ഞു.
ഒരു സ്ത്രീയേയും അവരുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കൂട്ടമാനഭംഗം ചെയ്തതിനാണ് പ്രജാപതിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. അവസാനം സുപ്രീം കോടതിക്ക് സംസ്ഥാന പോലീസിന് നിർദ്ദേശം നൽകേണ്ടി വന്നു ഇയാൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്യാൻ, എന്ത് ദയനീയ സ്ഥിതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സ്മൃതി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: