കൊട്ടാരക്കര: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്കൂളിലെ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോണ്‍ പാലവിളയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. മര്‍ദ്ദനമേറ്റ എഴാംക്ലാസ് വിദ്യാര്‍ത്ഥി കലയപുരം മലയില്‍ ബഥേല്‍വില്ലയില്‍ ഏബല്‍ (12) ഇപ്പോഴും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയായിരുന്നു ക്ലാസിലിരുന്ന വിദ്യാര്‍ത്ഥികളെ ഓഫിസ് റൂമില്‍ വിളിച്ചു വരുത്തി കൈ കെട്ടിനില്ക്കാന് ആവശ്യപ്പെട്ടശേഷം വലിയ ചൂരല്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും മര്‍ദ്ദിച്ചത്. കാരണം തിരക്കിയ വിദ്യാര്ത്ഥികളോടെ നോ എക്സ്പ്ലനേഷന്‍ ക്യാമറ വഴി എല്ലാം ഞാന്‍ കാണുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഉച്ചയോടെ വീട്ടില്‍ എത്തിയ ഏബലിനെ രക്ഷകര്‍ത്താക്കള്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: