മുംബൈ: യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണം ഇനി ജനങ്ങള്‍ സഹിക്കില്ലെന്നും സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിഥിന് ഗഡ്ക്കരി. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ തിരിച്ചെത്തേണ്ട സമയമാണെന്നും ഗഡ്ക്കരി ഓര്‍മ്മിപ്പിച്ചു. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയനിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഉള്‍പ്പെടുത്തി എന്‍ഡിഎ വിപുലീകരിക്കണമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ദളിതരുടെയും ആദിവാസികളുടെയും ഇടയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കേണ്ടതുണ്ടെന്നും ഗഡ്ക്കരി ചൂണ്ടിക്കാട്ടി.
ബിജെപി പോലെ ശക്തമായ ഒരു ദേശീയ പാര്‍ട്ടി നയിക്കുന്ന ഘടകകക്ഷി സര്‍ക്കാരിന് മാത്രമേ സ്ഥിരതയുണ്ടാകൂ എന്ന് എന്‍ഡിഎ ഭരണം തെളിയിച്ചു കഴിഞ്ഞതാണ്. കേന്ദ്രസര്‍ക്കാരിന്റെ അസ്ഥിരത സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുമെന്നും ഗഡ്ക്കരി പറഞ്ഞു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാതെരഞ്ഞെടുപ്പ് നേരിടുക എന്നതാണ് പാര്‍ട്ടിയുടെ അടുത്ത ദൗത്യം. വികസനമാതൃകകളിലൂടെ ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങളെയും ലോകത്തെത്തന്നെയും അമ്പരിപ്പിക്കുകയാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ നിയമസഭതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. എന്നാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി തെളിയിക്കും. എല്ലാതലത്തിലും യുവാക്കളെ മുന്നോട്ട് കൊണ്ടുവരാനുള്ള നയം പാര്‍ട്ടി നടപ്പാക്കിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടെയും പ്രചാരണം വിശ്വസിക്കരുതെന്ന് ഗഡ്ക്കരി ആഹ്വാനം ചെയ്തു. ജാതി മത ചിന്തകള്‍ക്ക് അതീതമായി സര്‍വ്വരുടെയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയില്‍ നടക്കുന്ന ദേശീയ നിര്‍വാഹകസമിതി യോഗം നിഥിന് ഗഡ്ക്കരിയെ വീണ്ടും പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തു. പ്രസിഡന്റിന്റെ കാലാവധി നീട്ടി പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയതോടെയാണ് ഗഡ്ക്കരി വീണ്ടും അധ്യക്ഷനായത്. മൂന്ന് വര്‍ഷക്കാലയളവില്‍ രണ്ട് പ്രാവിശ്യം ആര്‍ക്കും അധ്യക്ഷനാകാവുന്ന രീതിയിലാണ് ഭേദഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: