തിരുവനന്തപുരം: ദേശീയ പാതയോരത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. സംരക്ഷണം ആവശ്യപ്പെട്ട് ബെവ്കോ എംഡി എക്സൈസ് മന്ത്രയ്ക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി കൈമാറി.
ദേശീയ-സംസ്ഥാന പാതകള്‍ക്ക് അരകിലോമീറ്ററിനകം മദ്യശാലകള്‍ വിലക്കിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബിവറേജസ് കോര്പ്പറേഷന് ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചു തുടങ്ങിയത്. എന്നാല്‍ ഇതിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് ഡിജിപിയുടെ നിര്‍ദേശം.
സുപ്രീംകോടതി വിധിപ്രകാരം മാര്‍ച്ച് 31നകം ദേശീയ പാതയോരത്തെയും സംസ്ഥാന പാതയോരത്തെയും മദ്യവില്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കണം. എന്നാല്‍ പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനു മിക്ക സ്ഥലത്തും പ്രാദേശിക എതിര്‍പ്പുള്ളതു മൂലം വിധി നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിധി നടപ്പിലാക്കിയാല്‍ ബവ്കോയുടെ 270 മദ്യവില്പന കേന്ദ്രങ്ങളില്‍ 110 എണ്ണം മാറ്റിസ്ഥാപിക്കേണ്ടിവരും.
മാര്‍ച്ച് 31നകം ഇവ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ സര്‍ക്കാരിനു ഭീമമായ വരുമാന നഷ്ടമുണ്ടാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബവ്കോ വഴിയുള്ള മദ്യ വില്പനയില് 10,500 കോടി രൂപയാണു സര്‍ക്കാരിനു ലഭിച്ചത്. ഇവ പൂട്ടിയാല്‍ സര്‍ക്കാരിന്റെ വലിയ ഒരു വരുമാനം നിലയ്ക്കും. അതിനാല്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നാണ് ബവ്കോയുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: