ചെന്നൈ: തമിഴ്നാട്ടിലെ അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ഡിഎംകെ. വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ച് 22ന് സംസ്ഥാന വ്യാപകമായി പാര്‍ട്ടി സത്യഗ്രഹം നടത്തും.
അതിനിടെ, ശനിയാഴ്ച മറീനയിലുണ്ടായ സംഭവങ്ങൡ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനടക്കം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി പഴനിസ്വാമി ഇന്നലെ രാജ്ഭവനില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
സ്പീക്കര്‍ പി. ധനപാല്‍ ഭരണകക്ഷിക്കനുകൂലമായി പെരുമാറിയെന്നാണ് ഡിഎംകെയുടെ ആരോപണം. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് സ്റ്റാലിനെ മര്‍ദിച്ചുവെന്നും അവര്‍ ആരോപിച്ചു. അതിനു പിന്നാലെയാണ് മറീനയിലെ സമരത്തിന്റെ പേരിലെ കേസ്. പടിപടിയായ പ്രക്ഷോഭത്തിനാണ് ഡിഎംകെ ഒരുങ്ങുന്നത്.
ബുധനാഴ്ച പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസുകളിലാണ് ഒരു ദിവസത്തെ സത്യഗ്രഹം. പ്രധാന നേതാക്കള്‍ക്കു പുറമെ പ്രവര്‍ത്തകരും പങ്കെടുക്കും.
മറീനയില്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് സത്യഗ്രഹത്തിനെത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. സ്റ്റാലിനു പുറമെ 63 എംഎല്‍എമാര്‍, മൂന്ന് എംപിമാര്‍, നിരവധി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയും പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: