ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 61.16 ശതമാനം പോളിംഗ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും ഉമാഭാരതിയും ബിഎസ്പി അധ്യക്ഷ മായാവതിയും തലസ്ഥാനമായ ലക്നോവിലും മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇറ്റാവയിലെ സഫായിയിലും വോട്ട് രേഖപ്പെടുത്തി.
ബിജെപി അധികാരത്തിലെത്തുമെന്ന് രാജ്നാഥ് സിങ്ങും മുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്ന് മായവതിയും ജനങ്ങള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണെന്ന് അഖിലേഷും അവകാശപ്പെട്ടു. 69 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
എസ്പി സ്ഥാനാര്‍ത്ഥി ശിവ്പാല്‍ യാദവിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഇറ്റാവയിലായിരുന്നു സംഭവം. എസ്പിയില് അഖിലേഷും ശിവ്പാലും തമ്മിലുള്ള ഭിന്നത പിളര്പ്പിലെത്തിയിരുന്നു. തുടര്‍ന്ന് അഖിലേഷ് പാര്‍ട്ടി പിടിച്ചെടുത്തതോടെ ശിവ്പാല്‍ ഒറ്റപ്പെട്ടു. എന്നാല്‍ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.
അസുഖ ബാധിതനായതിനാല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയ് ഇത്തവണയും വോട്ടുചെയ്യാനെത്തിയില്ല. ലക്നോവിലെ വോട്ടറാണ് വാജ്പെയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: