ന്യൂദല്‍ഹി: മണിപ്പൂര്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് 50,000 രൂപ സംഭാവന നല്‍കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സിന്റെ (പ്രജ) പ്രചാരണത്തിനായി തന്റെ ചെറിയ തുക സംഭാവനയായി നല്‍കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കേജ്രിവാള് അറിയിച്ചത്. പ്രജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക സഹായവും പിന്തുണയും നല്‍കണമെന്ന് ജനങ്ങളോടും കേജ്രിവാള് ശനിയാഴ്ച്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തൊട്ടുപിന്നാലെ കേജ്രിവാളിന്റെ പാത പിന്തുടര്ന്ന് തന്റെ ഒരുമാസത്തെ ശമ്പളം ശര്‍മിളയുടെ പാര്‍ട്ടിക്ക് നല്‍കുമെന്ന് എഎപി വിവാദ എംപി ഭഗ്വന്ത് മന്നും അറിയിച്ചു. മണിപ്പൂരിലെ അഴിമതിക്കും അനീതിക്കും എതിരായാണ് ശര്‍മിള പ്രവര്‍ത്തിക്കുന്നത്. അതിന് പിന്തുണ നല്കി ഒരുമാസത്തെ ശമ്പളം സമര്‍പ്പിക്കുന്നതായും ഇവര്‍ അറിയിച്ചു.
മണിപ്പൂരിലെ സായുധസേനയ്ക്ക് പ്രത്യേക അധികാര നിയമം നല്കുന്ന അഫ്സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി ശര്‍മിള നിരാഹാര സമരത്തിലായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇവര്‍ നിരാഹാര സമരം അവസാനിപ്പിച്ചത്.
അതേസമയം തന്റെ പാര്‍ട്ടിയായ പ്രജയ്ക്ക് രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്നതിന് കേജ്രിവാളിന്റെ സഹായം ആവശ്യമാണെന്ന് ശര്‍മിള അറിയിച്ചു. പ്രജയ്ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: