തമിഴ്നാട് നിയമസഭയിലെ വിശ്വാസവോട്ട് നേടല്‍ ഒരു സംഭവം തന്നെ. പ്രതിപക്ഷത്തെ ഒന്നടങ്കം സ്പീക്കര്‍ പുറത്താക്കി. എഐഎഡിഎംകെ അംഗങ്ങളെ മാത്രം സഭയിലിരുത്തി. ‘അനുകൂലിക്കുന്നവര്‍, പ്രതികൂലിക്കുന്നവര്‍’ എന്നാരാഞ്ഞ് എണ്ണിത്തുടങ്ങിയപ്പോള്‍ പളനിസ്വാമിയുടെ പ്രമേയത്തിന് അനുകൂലമായി 122പേര്. എതിരായി 11 പേര്. പളനിസ്വാമിക്ക് സഭയില്‍ ഭൂരിപക്ഷം കിട്ടി. മന്ത്രിസഭയ്ക്ക് തുടരാന്‍ ആറുമാസത്തേക്ക് ഒരു അവിശ്വാസവും ഭയക്കേണ്ട. ജനങ്ങളും അംഗങ്ങളും അനുവദിച്ചാല്‍ 4 വര്‍ഷം മുഖ്യമന്ത്രിയായി തുടരാം. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നുണ്ടല്ലൊ. ഒന്നാം വട്ടം ബഹളവും കയ്യാങ്കളിയും. അതൊരു കൂട്ടത്തല്ലായി രൂപാന്തരപ്പെട്ടു. കസേരകളും കടലാസുകളും അന്തരീക്ഷത്തില്‍ പറന്നു. സ്പീക്കറുടെ കസേരയുടെ കാലിളകി. ഉച്ചഭാഷിണിയുടെ സ്റ്റാന്റും തല്ലാനുള്ള ഉപകരണമായി. പോലീസ് വളഞ്ഞ് ഒരുവിധം സ്പീക്കറെ രക്ഷപ്പെടുത്തി മുറിയിലെത്തിച്ചു. രണ്ടാമത് സഭ ചേര്‍ന്നപ്പോഴും സംഘര്‍ഷത്തിന് അയവൊന്നും ഉണ്ടായില്ല. മൂന്നാമത്തേതാണ് അറ്റകൈ പ്രയോഗം. വാച്ച് ആന്റ് വാഡിനെ ഉപയോഗിച്ച് കക്ഷിനോക്കി പ്രതിപക്ഷത്തെ പുറത്തേക്കാനയിച്ചു. ശേഷം സംഗതി ക്ലീന്‍.
വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കുകയോ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുകയോ വേണമെന്ന ആവശ്യം സ്പീക്കര്‍ പി.ധനപാല്‍ തള്ളിയതില്‍ പ്രകോപിതരായ ഡിഎംകെ എംഎല്‍എമാര്‍ കയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികള്‍ ആദ്യം നിര്‍ത്തിവച്ചത്.
പനീര്‍സെല്‍വം വിഭാഗത്തിന്റെയും ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു. സഭാനടപടികളെക്കുറിച്ചു ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍ ധനപാല്‍ നിലപാടെടുത്തു. ഇതാണ് ഡിഎംകെ എംഎല്‍എമാരെ പ്രകോപിപ്പിച്ചത്.
സ്പീക്കറെ ഘെരാവോ ചെയ്ത എംഎല്‍എമാര്‍ പേപ്പറുകള്‍ കീറിയെറിയുകയും കസേരകള്‍ തട്ടിമറിക്കുകയും ചെയ്തു. സ്പീക്കറുടെ മേശയ്ക്കും മൈക്കിനും കേടുവരുത്തി. ആവേശം മൂത്ത എംഎല്‍എമാരിലൊരാള്‍ സ്പീക്കറുടെ കസേരയില്‍ കയറിയിരുന്നു പ്രതിഷേധിച്ചു.
മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് സഭാനടപടികളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും കാരണമായി. വോട്ടെടുപ്പ് ആരംഭിച്ചതായി ഇടയ്ക്കു വാര്‍ത്ത പ്രചരിച്ചിരുന്നു. സഭാംഗങ്ങളെ ആറു ബ്ലോക്കുകളായി തിരിച്ചു വോട്ടെടുപ്പ് നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇതു തെറ്റാണെന്ന് വൈകാതെ സ്ഥിരീകരിച്ചു.
സമ്മേളനം ആരംഭിച്ചതുമുതലേ പളനിസാമിക്കെതിരെ പനീര്‍സെല്‍വം വിഭാഗവും ഡിഎംകെയും കൈകോര്‍ത്തു. ശത്രുവിന്റെ ശത്രു മിത്രം എന്നപോലെ. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിക്കുകയും സ്പീക്കര്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തതിനുപിന്നാലെ സഭയില്‍ ബഹളം ആരംഭിച്ചു. ഡിഎംകെ എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ ഒ.പനീര്‍സെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീര്‍സെല്‍വം വിഭാഗത്തിന്റെ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയില്‍ ബഹളമുണ്ടായി. സെമ്മലൈയ്ക്ക് മൈക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടു. എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണമുയര്‍ത്തിയും ഡിഎംകെ അംഗങ്ങള്‍ ബഹളംവച്ചു.
നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ വാഹനം പ്രവേശനകവാടത്തിനു സമീപം പരിശോധിക്കാനുള്ള നീക്കം ചെറിയ സംഘര്‍ഷത്തിനും കാരണമായി. പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവര്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വിശ്വാസവോട്ട് അടുക്കുന്തോറും കൊഴിഞ്ഞുപോകുന്ന എംഎല്‍എമാരുടെ എണ്ണം കൂടുന്നതിന്റെ വേവലാതിയിലായിരുന്നു മുഖ്യമന്ത്രി പളനിസ്വാമിയും സംഘവും. രണ്ട് എംഎല്‍എമാര്‍കൂടി പളനിസാമി ക്യാംപ് വിട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്.ജി. അരുണ്‍കുമാര്‍, കാങ്കയം എംഎല്‍എ തനിയരശ് എന്നിവരാണു പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പുണ്ടായ 1988ലാണ് ഇതിനു മുന്‍പു തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാല്‍ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടു.
തമിഴ്നാട് സഭയിലെ സംഭവങ്ങള്‍ ടെലിവിഷന്‍ കാഴ്ചയായപ്പോള്‍ ചിലര്‍ ചോദിക്കുന്നു: ‘പട്ടിക്കാടാ, പട്ടണമാ.’ ശിവാജി ഗണേശന് നായകനായി ഈ പേരിലൊരു തമിഴ്പടം ഉണ്ടായിരുന്നു. പടത്തിന്റെ പേര് പറഞ്ഞൊരു പാട്ടും അതിലുണ്ട്. പട്ടിക്കാടാണോ അതോ പട്ടണമാണോ രണ്ടുമല്ലാത്ത പരുവത്തിലാണോ എന്ന ചോദ്യംവരുന്ന പാട്ട്. നിയമസഭയാണോ തെരുവ് കൂട്ടമാണോ എന്ന ഭാവത്തിലാണ് തമിഴ്നാട് സംഭവത്തെ ഇപ്പോള്‍ കാണുന്നത്.
സഭയിലെ കയ്യാങ്കളി തമിഴ്നാട്ടില്‍ ആദ്യത്തേതല്ല- തമിഴ്നാട്ടിനു മാത്രം അവകാശപ്പെട്ടതുമല്ല. രണ്ടുവര്‍ഷം മുമ്പ് കേരള നിയമസഭയില്‍ കണ്ടതുതന്നെയാണ് ഇപ്പോഴും കാണാനായത്. ഇന്ന് വിശ്വാസ വോട്ടാണെങ്കില്‍ അന്ന് ബജറ്റവതരണം. കേരള നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ പഴിചാരല്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ. എം. മാണിക്കുമാണെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. ജയിലില്‍ കിടക്കേണ്ട ആളാണ് അഴിമതികേസില്‍ പ്രതിയായ മാണി. അങ്ങനെയുള്ളൊരാള്‍ നിയമസഭയില്‍ വന്ന് ബജറ്റ് അവതരിപ്പിക്കുന്നത് അംഗീകരിച്ചുകൊടുത്താല്‍ കേരളം വെള്ളരിക്കാപ്പട്ടണമായി മാറും.
ജനാധിപത്യബോധമുള്ള എംഎല്‍എമാര്‍ക്ക് അതംഗീകരിച്ചുകൊടുക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് കെ.എം. മാണിയെ ബജറ്റവതരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഇടതുപക്ഷ മുന്നണി നേരത്തെ ആവശ്യപ്പെട്ടത്. അതിന് തയ്യാറാവാതെ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്നാണ് അവരുടെ ആവലാതി.
യുദ്ധസമാനമായ ഒരവസ്ഥയാണ് നിയമസഭയിലും പുറത്തും ഉണ്ടാക്കിയത്. ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അതിന്റെ ജാള്യം തീര്‍ക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കള്ളപ്രചാരണം നടത്തുന്നതെന്നായിരുന്നു പ്രതിപക്ഷാരോപണം.
സ്പീക്കറുടെ ചെയറും പോഡിയവും കമ്പ്യൂട്ടറും കടലാസുകളുമെല്ലാം തകിടംമറിഞ്ഞ കേരളസഭയിലെ ചരിത്രസംഭവത്തിന്റെ ആവര്‍ത്തനം തന്നെയല്ലെ തമിഴ്നാട്ടിലുമുണ്ടായത്? ശശികല ഇത് നേരില്‍ കാണുന്നില്ലെങ്കിലും കസറി എന്ന ഭാവത്തിലായിരിക്കുമെന്നുറപ്പ്. ചക്കവീണ് മുയലിനെ കിട്ടി എന്നപോലെയാണ് പളനിസ്വാമിയുടെ കാര്യം. പളനിസ്വാമി തമിഴ്നാട് ഒന്നാം നമ്പര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ശശികല 10ത8 അടി വലുപ്പമുള്ള സെല്ലില്‍ ആദ്യദിവസം പുല്ലുപായ വിരിച്ച് തറയില്‍ സുഖശയനം. ശാരീരികപ്രശ്നങ്ങള്‍ പലതുമുള്ള 61 വയസ്സുള്ള വനിതയായ തനിക്ക് എ ക്ലാസ് അനുവദിക്കണമെന്നപേക്ഷിച്ചതാണ്. വീട്ടില്‍നിന്ന് ഭക്ഷണം, ടെലിവിഷന്‍ സൗകര്യം ഈ ആവശ്യങ്ങളൊന്നും ജയിലധികൃതര്‍ അംഗീകരിച്ചില്ല. രോഗിയായതിനാല്‍ ഡോക്ടര്‍മാരുടെ പരിശോധന ഉറപ്പാക്കി. ആദ്യം അത്താഴം നിരസിച്ച തോഴിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും ഒരുരാത്രി മുഴുവന്‍ തള്ളിനീക്കി. എങ്ങനെ ഉറക്കം വരും ‘കുടല് ഏല്‍പ്പിച്ചത് കുറുക്കന്മാരെയല്ലെ’.
പിറ്റേന്ന് പുലര്‍ച്ചെതന്നെ ഉണര്‍ന്നു എന്ന് പറയാനില്ല. എഴുന്നേറ്റു. പത്രം വായിച്ചു. അല്പം നടത്തവും. തലേന്ന് നല്കിയ രണ്ട് റൊട്ടിയും റാഗി ഉണ്ടയും 200 ഗ്രാം ചോറും 150 ഗ്രാം സാമ്പാറും നിരസിച്ച ശശികല, പക്ഷേ പിറ്റേദിവസം കിട്ടിയ ലെമണ്‍ റൈസും, സാമ്പാറും ചോറും ഉപേക്ഷിച്ചില്ല. എ ക്ലാസ് ലഭിച്ചെങ്കില്‍ ആഴ്ചയില്‍ രണ്ടുദിവസം സസ്യേതര ഭക്ഷണം കിട്ടുമായിരുന്നു. എന്തുചെയ്യാം. ചിന്നമ്മക്കത് വിധിച്ചിട്ടില്ല. സാധാരണ തടവുകാരിയായതിനാല്‍ പുള്ളികള്‍ക്ക് നിശ്ചയിച്ച തൊഴിലും ചെയ്യണം. ഒരു കണക്കിനത് നന്നായി. തൊഴുതുണ്ണുന്ന ചോറിനെക്കാള്‍ ഉഴുതുണ്ണും ചോറിന് സ്വാദ് കൂടുമെന്നുണ്ടല്ലൊ.
തലയിലെഴുത്ത് ചെരച്ചാല്‍ പോകില്ലെന്ന് പറയാറുണ്ട്. വി.കെ.ശശികലക്ക് വിധിച്ചത് മുഖ്യമന്ത്രി കസേരയല്ല, ബെംഗളൂരുവില്‍ ജയിലിലെ ഏകാന്ത വാസമാണ്. 108-ാം നമ്പര്‍ സെല്ലിലെ പുള്ളിക്കാരിക്ക് ജയില്‍ വസ്ത്രവും നമ്പരും കിട്ടി-9234. ഇനി മൂന്നരവര്‍ഷം കിനാവും കണ്ടിരിക്കാം. അതിനിടയിയില്‍ എന്തൊക്കെ സംഭവിക്കുമെന്നറിയുന്നത് ഉടയോന് മാത്രം.
ആദ്യം ജയിലിലെത്തിയത് ജയലളിതയോടൊപ്പമായതിനാല് ഒന്നിനും ഒരു മുട്ടും ഉണ്ടായിരുന്നില്ല. എ ക്ലാസിന്റെ സൗകര്യം അമ്മയ്ക്ക് മാത്രമല്ല ചിന്നമ്മയ്ക്കും കിട്ടി. ഇന്നിപ്പോള്‍ അമ്മയില്ലാ പൈതങ്ങളായി തടവറയില്‍ ലഭിക്കുന്നത് അവഗണനമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: