ചാലക്കുടി: മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാവിനെ ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്തി. കുറ്റിച്ചിറ പുളിങ്കര പല്ലിശ്ശേരി ജേക്കബ്ബിന്റെ മകന് ലിബിന്(32)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സഹോദരന് ലിന്റോ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിരപ്പിള്ളി വെറ്റിലപ്പാറ പതിമൂന്നില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- പുളിങ്കര സ്വദേശിയും ടിപ്പര്‍ ലോറിയുടമയുമായ പോളിയും ലോറി ഡ്രൈവര്‍ സണ്ണിയും ചേര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ കുറ്റച്ചിറയില് വെച്ച് ലിബിനേയും,ലിന്റോയേയും ആക്രമിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ സഹോദരങ്ങള്‍ പുളിങ്കരയിലുള്ള പോളിയുടെ വീടിന് കേടുപാടുകള്‍ വരുത്തുകയും സണ്ണിയുടെ കാര്‍ തല്ലി പൊളിക്കുകയും ചെയ്ത ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ ലോറിയുമായി പിന്തുടര്ന്ന് വെറ്റിലപ്പാറിയില് വെച്ച് ബൈക്കില്‍ ലോറിയിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ലിബിനെ ഉടനെ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അയല്‍ക്കാരായ ഇരുവരും തമ്മില്‍ അതി തര്‍ക്കത്തെ തുടര്‍ന്ന് ഇടക്കിടിക്ക് വഴക്കുണ്ടായിരുന്നു. ലിന്റോയുടെ സ്ഥലം ജപ്തി ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇവര്‍ മേലൂര്‍ പന്തല്‍ പാടത്താണ് താമസിക്കുന്നത്.
സംഭവമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ്, അതിരപ്പിള്ളി എസ്.ഐ.റോയി, ചാലക്കുടി എസ്.ഐ ജയേഷ് ബാലന് എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ലോറി ഓടിച്ചിരുന്ന സണ്ണിക്കെതിരെ കൊലപാതകത്തിന് കേസെടുക്കുമെന്ന് ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ്പറഞ്ഞു.
അവിവാഹിതനാണ് ലിബിന്. അമ്മ കൊച്ചു ത്രേസ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: