കുമളി: തുടക്കം മുതല്‍ വിവാദങ്ങളെ കൂട്ടുപിടിച്ച് മാത്രം പ്രവര്‍ത്തിച്ചു വരുന്ന പ്രസ്ഥാനമാണ് തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്. മുന്‍പുണ്ടായിരുന്ന പെരിയാര്‍ ഫൗണ്ടേഷന് പകരമായി ദേശീയ കടുവ സംരക്ഷണ അഥോറിറ്റയുടെ നിര്‍ദ്ദേശാനുസരണം 2012 ല്‍ രൂപീകരിച്ച സംഘടനയാണ് ഇത്.
പത്ത് കോടിയോളം രൂപ വിവിധ വഴികളില്‍ ഇതിലേക്ക് വരുമാനമായി പ്രതിവര്‍ഷം ഒഴുകിയെത്തുമ്പോള്‍ ഈ പണത്തിന്റെ വിനിയോഗത്തെ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ് നടക്കാറില്ല.
സംസ്ഥാന വനംവകുപ്പ് മന്ത്രി ചെയര്‍മാനും, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് സെക്രട്ടറി വൈസ് ചെയര്‍മാനും ആയ ഫൗണ്ടേഷനില്‍ ചുമതലക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ. ഇടുക്കി എം പി ഉള്‍പ്പെടെ ഗവേര്‍ണിങ് ബോഡി അംഗങ്ങളാണ്. ഫൗണ്ടേഷന്റെ സുതാര്യമായ പ്രവര്‍ത്തനത്തിന് ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഗവേര്‍ണിങ് ബോഡി രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രസ്ഥാനത്തിന്റെ വരവ് ചിലവുകള്‍ സംബന്ധിച്ച് ഇവര്‍ക്ക് ധാരണയില്ല. തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ് മുതല്‍ ബോട്ട് ടിക്കറ്റിലൂടെ ലഭിക്കുന്ന വരുമാനവും, വിവിധ ഇക്കോ ടൂറിസം പരിപാടികളിലൂടെ എത്തിച്ചേരുന്ന വരുമാനവും കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥര്‍.
വലുതും ചെറുതുമായ ഒന്നര ലക്ഷത്തോളം വാഹനങ്ങളും വിദേശീയരും തദ്ദേശീയരുമായി ഏഴു ലക്ഷത്തോളം സഞ്ചാരികളും ഓരോ വര്‍ഷവും ശരാശരി തേക്കടിയിലെത്തുന്നു. ഈ കണക്കു പരിശോധിക്കുമ്പോഴാണ് ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ഷന്റെ വരുമാനം ബോധ്യപ്പെടുന്നത്.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ജൈവ വൈവിധ്യ പരിപാലനവും, വന്യമൃഗ സംരക്ഷവും ആദിവാസി വിഭാഗങ്ങളുടെ പരിപോഷണവും അജണ്ടയില്‍ ഉണ്ടെങ്കിലും ഈ രീതിയിലുള്ള പ്രവര്‍ത്തങ്ങള്‍ നാമ മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കിടയിലെ കുടിപ്പക രൂക്ഷമാകുമ്പോഴാണ് പലപ്പോഴും പണം ചിലവാകുന്ന വഴിയുടെ പിന്നാമ്പുറ കഥകള്‍ പുറത്തുവരാറുള്ളത്. പെരിയാര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ഉദ്യോഗസ്ഥരുടെ വിനോദയാത്ര ആക്ഷേപത്തിന് ഇടയാക്കിയതാണ് ഒടുവിലത്തെ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: