പയ്യാവൂര്‍: പയ്യാവൂര്‍ ഊട്ട് മഹോത്സവത്തിന് ഭക്തജനത്തിരക്കേറി. പ്രധാന ഉത്സവം 22 ന് നടക്കും. ഇതോടനുബന്ധിച്ച് നെയ്യമൃത് വരവ്, ചൂളിയാട് ദേശക്കാരുടെ ഓമനക്കാഴ്ച വരവ് എന്നിവയുണ്ടായിരിക്കും. 11 ന് തുടങ്ങിയ ഊട്ട് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ 5 മണിക്ക് കുടകരുടെ അരി സമര്‍പ്പണം, വൈകുന്നേരം 5 ന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും, രാത്രി 7.30 ന് തിരുവത്താഴത്തിന് അരിയളവ്. 10.30 ന് കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവയും 21 ന് രാവിലെ 6 മണിക്ക് തിരുനടയില്‍ കുടകരുടെ അരി സമര്‍പ്പണം, തുടര്‍ന്ന് അരിയളവ്, 8 മണിക്ക് അരിയുമായെത്തിയ കാളകളെ തൊഴീക്കല്‍ ചടങ്ങ്, രാത്രി 7 മണിക്ക് ചേടിച്ചേരി ദേശവാസികളുടെ ഊട്ടുകാഴ്ച, 9.30 ന് തായമ്പക, 10 ന് തെയ്യംപാടിപ്പാട്ട്, തുടര്‍ന്ന് കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവ നടക്കും. പ്രധാന ഉത്സവ ദിനമായ 22 ന് രാവിലെ 4 മണി മുതല്‍ വിവിധ നെയ്യമൃത് മഠങ്ങളില്‍ വ്രതാനുഷ്ഠാനത്തില്‍ കഴിയുന്ന നെയ്യമൃത് സംഘം ക്ഷേത്രത്തില്‍ നെയ്യൊപ്പിക്കല്‍ നടത്തും. ഉച്ചക്ക്.12.30ന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും തുടര്‍ന്ന് കോമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പില്‍ നൃത്തം, വൈകുന്നേരം 4 മണിക്ക് ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച, വൈകുന്നേരം 5 ന് കുടകരുടെ മടക്കയാത്ര എന്നിവ നടക്കും. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. ഓമനക്കാഴ്ചക്ക് ആവശ്യമായ പഴക്കുലകള്‍ ചൂളിയാട് ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളില്‍ പഴുപ്പിക്കാനായി വെച്ചിരിക്കുകയാണ്. 21 ന് ഇവ പുറത്തെടുക്കും. 22 ന് രാവിലെയാണ് ഓമനക്കാഴ്ച ചൂളിയാട് ഗ്രാമത്തില്‍ നിന്നും പുറപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: