കണ്ണൂര്‍: വരള്‍ച്ച നേരിടാന്‍ ജില്ലയില്‍ ഇതിനകം കൈക്കൊണ്ട നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുമേധാവികളുടെ യോഗം അവലോകനം ചെയ്തു.
കുടിവെള്ള വിതരണത്തിന് 355 ജല കിയോസ്ക്കുകള്‍ ജില്ലയില്‍ നിലവിലുണ്ട്. ഇവ സ്ഥാപിക്കുന്നതിന് അനുയോജ്യമായ 838 പോയിന്റുകളുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു. 400ലേറെ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്റ് നിര്‍മിക്കുന്നതിന് നിര്‍മിതിക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞതായും യോഗം വിലയിരുത്തി. ജലവിതരണത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ കിണറുകളില്‍ നിന്നുള്ള ജലത്തിന്റെ ഗുണനിലവാരം ഉറപ്പ്വരുത്തുന്നതിന് ഇതിനകം പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിഎംഒയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
താലൂക്ക് അടിസ്ഥാനത്തില്‍ വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് വാട്ടര്‍ കിയോസ്ക്കുകള്‍, ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജല വിതരണം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളറിയാനുതകുന്ന പ്രത്യേക മൊബൈല്‍ ആപ്പ് ഒരാഴ്ചയ്ക്കകം തയ്യാറാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ദീര്‍ഘകാല കുടിവെള്ള പദ്ധതികളില്‍ ഭാഗികമായി കമ്മീഷന് ചെയ്യാനാവുന്നവ എത്രയും വേഗം അങ്ങിനെ ചെയ്യണം. കേടായിക്കിടക്കുന്ന ഹാന്റ് പമ്പുകള്‍ നന്നാക്കണം.
ജലസംരക്ഷണത്തിന്റെ ഭാഗമായി പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കുന്നത് അവയുടെ സ്വാഭാവികമായ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ താല്‍ക്കാലിക തടയണകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മഴവെള്ള സംഭരണം, കിണര്‍ റീച്ചാര്‍ജിംഗ് തുടങ്ങിയ രീതികള്‍ക്ക് മുന്‍ഗണന നല്‍കണം. ഒരു മാസത്തിനകം പുതിയ കുഴല്‍ക്കിണറുകള്‍ കുഴിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായും മന്ത്രി പറഞ്ഞു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെയും മലപ്പട്ടം, ചെങ്ങളായി പഞ്ചായത്തുകളുടെയും ജപ്പാന് കുടിവെള്ളമെത്താത്ത ഭാഗങ്ങളില്‍ താല്‍ക്കാലികമായി ലോറികളില്‍ അതെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തില്‍ സ്വീകരിച്ച വരള്‍ച്ചാ നിവാരണ പദ്ധതികളെക്കുറിച്ച് സണ്ണി ജോസഫ് എം.എല്‍.എ യോഗത്തില്‍ വിശദീകരിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സബ് കലക്ടര്‍ രോഹിത് മീണ, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: