കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധത്തില്‍ അന്വേഷണം ചെന്നെത്തുന്നത് സി.പി.എമ്മിലേക്കാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പിണറായി വിജയന് സമനില തെറ്റിയതുപോലെ പെരുമാറുകയാണ്. അദ്ദേഹം വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടി.പി.വധക്കേസില്‍ പിടിയിലായവരെല്ലാം സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. തനിയ്ക്കെതിരെ വ്യക്തിഹത്യയ്ക്ക് പോലും ശ്രമിച്ച പിണറായി കുറച്ച് സംയമനം പാലിക്കണം. സ്വതന്ത്ര സമരസേനാനിയായിരുന്ന തന്റെ അച്ഛനെപ്പോലും ഒറ്റുകാരനായി ചിത്രീകരിച്ചു. ഇങ്ങനെ വ്യക്തിഹത്യ നടത്തുന്നതില്‍ നിന്നും പിണറായി വിജയന് പിന്മാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പാര്‍ട്ടി തീപ്പന്തമാക്കുമെന്ന പിണറായിയുടെ പ്രസ്താവന നിയമം കൈയിലെടുക്കാന്‍ അണികള്‍ക്ക് നല്കിയ ആഹ്വാനമായിരുന്നുവെന്ന് വ്യക്തമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ കോടതി പരിസരത്ത് അണികള്‍ നടത്തിയ പ്രതിഷേധപ്രകടനം. ചന്ദ്രശേഖരന്റെ വധക്കേസില്‍ അന്വേഷണഘട്ടത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെടല്‍ നടത്തിയിട്ടില്ല. കേസന്വേഷണം സി.ബി.ഐയ്ക്ക് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല.
കേസിലെ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മില്‍ ശുദ്ധി പ്രക്രിയയുടെ ആവശ്യമുണ്ടെന്നും അതാണ് വി.എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: