കരിങ്കല്‍ക്കുഴി: കരിങ്കല്‍ക്കുഴിയില്‍ ഇ.കുഞ്ഞിരാമന്‍നായര്‍ സ്മാരക മന്ദിരത്തിന് നേരെയും സിപിഎം ആക്രമം. സോഡക്കുപ്പികളും കല്ലും വടികളും ഉപയോഗിച്ച് മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഓഫീസിനുള്ളില്‍ കുപ്പിച്ചില്ലുകളും ജനല്‍ച്ചില്ലുകളും ചിതറിക്കിടക്കുന്ന നിലയിലാണ്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിപിഐ ലോക്കല്‍ കമ്മറ്റി മയ്യില്‍ പോലീസില്‍ പരാതി നല്കി. ദിവസങ്ങള്‍ക്ക് മുമ്പ് കരിങ്കല്‍ക്കുഴിയില്‍ സ്ഥാപിച്ച സിപിഐയുടെ കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടിരുന്നു. ജനാധിപത്യപരമായ സംഘടനപ്രവര്ത്തനങ്ങള്ക്ക് തടസ്സം സൃഷ്ടിക്കുകയും സമാധാന അന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ ബന്ധപ്പെട്ടവര്‍ നിലക്ക് നിര്‍ത്തണമെന്നും ജനങ്ങള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സിപിഐ കൊളച്ചേരി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. സിപിഐയുടെ സംഘടന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ചില സാമൂഹ്യവിരുദ്ധശക്തികളുടെ നിലപാടിന്റെ ഭാഗമായാണ് തുടര്‍ച്ചയായി ഈ പ്രദേശത്ത് സിപിഐക്ക് നേരെ നടക്കുന്ന അക്രമങ്ങളെന്നും കമ്മറ്റി പ്രസ്താവിച്ചു. കൊടിമരം നശിപ്പിക്കപ്പെട്ടതിന് ശേഷം നല്കിയ പരാതിയിലും മയ്യില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കാതിരുന്നത് വീണ്ടും അക്രമം നടക്കുന്നതിന് കാരണമായിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍.ചന്ദ്രന്, ജില്ല സെക്രട്ടറി അഡ്വ.പിസന്തോഷ്കുമാര്, ജില്ല എക്സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ്ബാബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഇവിടെ എഐവൈഎഫിന്റെ മെമ്പര്‍ഷിപ്പ് വിതരണം നടന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് അക്രമം എന്ന് സംശയിക്കുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോള്‍മൊട്ടയിലെ സിപിഐ ഓഫീസായ കെ.വി.മൂസാന്കൂട്ടി സ്മാരക മന്ദിരത്തിനു നേരേയും സിപിഎം സംഘം അക്രമം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: