കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 14 ന് കണ്ണൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാനയോഗ തീരുമാനങ്ങള്‍ ലംഘിച്ച് സിപിഎം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ തുടരുന്നു. ശാശ്വത സമാധാനത്തിന് സര്‍വ്വകക്ഷിയോഗം ആഹ്വാനം ചെയ്ത ദിവസം രാത്രിതന്നെ തലശ്ശേരി കതിരൂരില്‍ ബിജെപി പ്രവര്ത്തകന് നളിനാക്ഷന്റെ വീടിനു നേരെ ബോംബെറിഞ്ഞു കൊണ്ട് ആരംഭിച്ച അക്രമങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മുകാര്‍ തുടരുകയാണ്.
കതിരൂരിലെ അക്രമത്തിന്റെ തൊട്ടടുത്ത ദിവസം ഇരിട്ടിക്കടുത്ത് മുഴക്കുന്നില്‍ ബിജെപി പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ കരിയൊയിലൊഴിക്കുകയും വീടിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. മുഴക്കുന്നിനോട് ചേര്‍ന്നു കിടക്കുന്ന കാക്കയങ്ങാട് കായപ്പനച്ചിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വന്ന യു.പങ്കജാക്ഷന് സ്മാരക സ്മൃതി മന്ദിരത്തിന് നേരെ ഇന്നലെ പുലര്‍ച്ചെ സിപിഎം സംഘം ബോംബാക്രമണം നടത്തി. അക്രമത്തില്‍ കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ആലക്കോട് നടുവിലില്‍ ഇന്നലെ ഉച്ചക്ക് 2 മണിയോടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം ഓടിച്ചുപിടിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനായ അമലിനെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി തലശ്ശേരി കോടിയേരി കല്ലിന്താഴെ വിവാഹവീട്ടില്‍ അതിക്രമിച്ചു കയറി സിപിഎം സംഘം നടത്തിയ അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂവരേയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. റിജേഷ്, റഗില്‍,അഫ്സല് എന്നീ ബിജെപി പ്രവര്‍ത്തകരേയും അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കൂടാതെ കല്ല്യാണ വീട്ടിലെ വധുവിന്റെ മാതാപിതാക്കളേയും സിപിഎം സംഘം അക്രമിച്ചു. പരിക്കേറ്റ മൂന്നു പേരും തലശ്ശേരിയിലെ സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ഇത്തരത്തില്‍ സമാധാന യോഗത്തിനു ശേഷവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ അക്രമങ്ങള്‍ക്ക്് വിധേയരായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: