കൊല്ലം: കോണ്‍ഗ്രസില്‍ നിന്ന് സി.പി.ഐ.എമ്മില്‍ എത്തി പാര്‍ട്ടിയുടെ ആനുകൂല്യങ്ങള്‍ പറ്റുന്ന ആളാണ് ടി.കെ ഹംസയെന്നും അദ്ദേഹത്തിന്റെ ശുംഭത്തരങ്ങള്ക്കെല്ലാം മറുപടി പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
ഹംസ തന്നെ ശല്യക്കാരനെന്നും കോലിട്ടിളക്കുന്ന ആളാണെന്നും വിശേഷിപ്പിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.എസ്. 1964 ല്‍ ഡാങ്കേയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് താനും തങ്ങള്‍ ഏറെ ആരാധിക്കുന്ന മുസാഫര്‍ അഹമ്മദ്, ജ്യോതി ബസു, എ.കെ.ജി, ഇ.എം.എസ്, സുന്ദരയ്യ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുവന്ന് രൂപീകരിച്ച പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടി വളര്‍ന്ന് കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിലെത്തിയപ്പോള്‍ 10 ലക്ഷം അംഗങ്ങള്‍ അണിനിരന്നിരുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് ഹംസ.
അമരാവതിയില്‍ കൃഷിക്കാരെ അമരാവതി കാടുകളിലേക്ക് അടിച്ചിറക്കിയപ്പോള്‍ മാന്യമായ നിലയില്‍ ഭൂമി നല്കി മാത്രമേ അവരെ ഒഴിപ്പിക്കാവൂ എന്നാവശ്യപ്പെട്ട് എ.കെ.ജി നിരാഹാര സമരം നടത്തിയിരുന്നു. അന്ന് ഹംസ ഡിസിസി പ്രസിഡന്റായിരുന്നു. ‘കാലന് വന്നു വിളിച്ചിട്ടും എന്തേ പോകാത്തു ഗോപാലാ ഗോപാലാ’ എന്ന് എ.കെജിക്കെതിരേ മുദ്രാവാക്യം വിളിച്ചവനാണ് ഹംസ.
സി.പി.എം വളര്‍ന്നതോടെ ഡി.സി.സിയില്‍ നിന്ന് പയ്യെ പയ്യെ സി.പി.എമ്മില്‍ കടന്നു കൂടി. എം.എല്‍.എ ആയി, എം.പിയായി, മന്ത്രിയായി. ഇനി എപ്പോഴെല്ലാം ആനുകൂല്യം കിട്ടുകയെന്ന് കാത്തിരിക്കുന്ന ആളാണ് ആ മാന്യനെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: