ന്യൂദല്‍ഹി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാനാണ് കമ്മീഷന്റെ തീരുമാനം. ഇതിനായി സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും റിപ്പോര്‍ട്ട് തേടുമെന്നും വനിതാ കമ്മിഷന് അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ലളിത കൂട്ടിച്ചേര്‍ത്തു. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെങ്കില്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തും. ഇത്തരം രീതിയില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമമുണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്നും ലളിതാ കുമാരമംഗലം പറഞ്ഞു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതി ഇതുവരെ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ് തെരച്ചില്‍ നടത്തുന്നത്. അതിനിടെ, അന്വേഷണ സംഘത്തിന് നിര്‍ണായ വിവരം ലഭിച്ചു. പള്‍സര്‍ സുനി സംഭവത്തിന് ശേഷം ആലപ്പുഴയില്‍ എത്തിയിരുന്നതായി സംഘത്തിന് വിവരം ലഭിച്ചു.
പുന്നപ്ര കക്കാഴത്ത് ചില സുഹൃത്തുക്കളോട് പണം സംഘടിപ്പിക്കാനാണ് ഇവര്‍ ആലപ്പുഴയില്‍ എത്തിയത്. എന്നാല്‍ സുനിക്ക് ഇവിടെ നിന്നും പണം കിട്ടിയില്ലെന്നാണ് വിവരം. പള്‍സര്‍ സുനിയുടെ അടുത്ത സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്, ഇതിനിടെ പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ വടിവാള്‍ സലീം, പ്രദീപ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഘത്തിലെ നാല് പേരെയാണ് ഇനി പിടികിട്ടാനുള്ളത്. അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്ന എ.ഡി.ജി.പി ബി സന്ധ്യ ഉള്‍പ്പെടുള്ളവര്‍ ആലുവയില്‍ ക്യാംപ് ചെയ്താണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: